പദ്മവിഭൂഷന് ആദ്യമായി വനിതാ കായിക താരം; ചരിത്രം കുറിക്കാനൊരുങ്ങി മേരി കോം
ആറ് വട്ടം ലോക ബോക്‌സിങ് ചാമ്പ്യനായ മേരി കോമിനെ പദ്മവിഭൂഷന് നാമനിര്‍ദേശം ചെയ്ത് കായിക മന്ത്രാലയം. ഇന്ത്യന്‍ കായിക ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ താരത്തെ രാജ്യത്തെ രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പദ്മവിഭൂഷന് നാമനിര്‍ദേശം ചെയ്യുന്നത്.
മേരി കോമിനെ പദ്മവിഭൂഷന് നാമനിര്‍ദേശം ചെയ്തതിന് പുറമെ, പദ്മ അവാര്‍ഡിനായി കായിക മന്ത്രാലയം നാമനിര്‍ദേശം ചെയ്തതില്‍ ഒന്‍പത് പേരും സ്ത്രീകളാണെന്ന പ്രത്യേകതയുമുണ്ട്. ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ പിവി സിന്ധുവിന് പദ്മഭൂഷനും, റെസ്ലിങ് താരം വിനേഷ് ഫോഗട്ട്, ക്രിക്കറ്റ് താരം ഹര്‍മന്‍പ്രീത് കൗര്‍, ഹോക്കി താരം റാണി റാംപാല്‍, ഷൂട്ടിങ് താരം സുന ഷിരൂര്‍, ടേബിള്‍ ടെന്നീസ് താരം മണിക ഭത്ര. മൗണ്ടെയ്‌നിയറിങ് താരങ്ങളായ താഷി, നുങ്ഷി മാലിക് എന്നിവര്‍ക്ക് പദ്മശ്രീ പുരസ്‌കാരത്തിനുമാണ് കായിക മാന്ത്രാലയം നാമനിര്‍ദേശം ചെയ്തിരിക്കുന്നത്.
ഇടിക്കൂട്ടില്‍ ഇന്ത്യയുടെ അഭിമാനമായ മേരി കോമിന് 2013ല്‍ പദ്മഭൂഷനും, 2006ല്‍ പദ്മശ്രീയും നല്‍കി രാജ്യം ആദരിച്ചിരുന്നു. 2015ല്‍ പദ്മശ്രീ ലഭിച്ച പിവി സിന്ധുവിനെ 2017ല്‍ പത്മഭൂഷനായി കായിക മന്ത്രാലയം നാമനിര്‍ദേശം ചെയ്‌തെങ്കിലും ഫൈനല്‍ ലിസ്റ്റില്‍ ഇടംനേടാനായില്ല.
ഇതിന് മുന്‍പ് പദ്മവിഭൂഷന്‍ ലഭിച്ചിട്ടുള്ള കായിക താരങ്ങൾ വിശ്വനാഥന്‍ ആനന്ദ്(2007), സച്ചിന്‍ തെണ്ടുല്‍ക്കര്‍(2008), സര്‍ എഡ്മണ്ട് ഹിലാരി(2008) എന്നിവരാണ്. 2020 ജനുവരി 25ന് റിപ്പബ്ലിക് ദിനത്തിലാണ് പദ്മ അവാര്‍ഡ് വിജയികളെ പ്രഖ്യാപിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here