Advertisement

മരട് ഫ്‌ളാറ്റ് വിഷയം; ഫ്‌ളാറ്റ് പൊളിക്കുമ്പോഴുള്ള പാരിസ്ഥിതിക ആഘാതപഠന റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിച്ചു

September 16, 2019
1 minute Read

സുപ്രിംകോടതി വിധിപ്രകാരം മരടിലെ അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിക്കുമ്പോഴുള്ള പാരിസ്ഥിതിക ആഘാതപഠന റിപ്പോർട്ട് ചെന്നൈ ഐഐടിയിലെ വിദഗ്ധ സംഘം സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. രണ്ടു ഖണ്ഡികകൾ മാത്രമുള്ള റിപ്പോർട്ടിൽ തീരദേശ പരിപാലന നിയമത്തിന്റെ പ്രസക്തമായ ഭാഗവും ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കുന്നതിനെ തുടർന്നുള്ള പാരിസ്ഥിതിക പ്രശ്‌നവുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ കെട്ടിടം എങ്ങനെ പൊളിച്ചുനീക്കണമെന്നോ, ഇതിന്റെ സമയപരിധി സംബന്ധിച്ചോ റിപ്പോർട്ടിൽ പരാമർശമില്ല.

അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിക്കുമ്പോഴുള്ള പാരിസ്ഥിതിക ആഘാതം പഠിക്കാൻ ചുമതലപ്പെടുത്തിയ ചെന്നൈ ഐഐടിയിലെ വിദഗ്ധ സംഘം മരടിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. രണ്ട് മാസം മുൻപ് സ്ഥലം സന്ദർശിച്ച സംഘം, സർക്കാർ ഏജൻസികളിൽ നിന്ന് ലഭിച്ച സ്ഥിതിവിവരക്കണക്കുകൾ ഉൾപ്പെടെ വിശദമായി പരിശോധിച്ചു. തീരദേശ പരിപാലന നിയമത്തിന്റെ രണ്ടാം പരിധിയിലാണ് മരട് നഗരസഭ ഉൾപ്പെടുന്നതെന്ന് റിപ്പോർട്ടിലുണ്ട്. എന്നാൽ ഫ്‌ളാറ്റ് നിർമാണം നടക്കുന്ന സമയത്ത് സിആർഇസഡ് മൂന്നിലായിരുന്നു ഈ പ്രദേശം. ഇതിന്റെ നിർവചനവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Read Also : മരട് ഫ്‌ളാറ്റ്; മൂന്നിന പ്രശ്‌ന പരിഹാര നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

ഫ്‌ളാറ്റുകൾ പൊളിച്ചുനീക്കുന്നത് പാരിസ്ഥിതിക പ്രശ്‌നമുണ്ടാക്കുമെന്ന മുന്നറിയിപ്പും ഇതിൽ വിശദമായി പരാമർശിക്കുന്നു. എന്നാൽ കെട്ടിടം എങ്ങനെ പൊളിച്ചുനീക്കണമെന്നോ, മാലിന്യങ്ങൾ എങ്ങനെ നിർമാർജ്ജനം ചെയ്യുണമെന്നോ റിപ്പോർട്ടിൽ വ്യക്തമാക്കുന്നില്ല. ബഹുനില കെട്ടിടം പൊളിച്ചുനീക്കാൻ എത്ര നാളുകൾ വേണ്ടിവരുമെന്ന കാര്യത്തിൽ വിദഗ്ധ സംഘത്തോട് സംസ്ഥാന സർക്കാർ ഉപദേശം തേടിയിരുന്നു. എന്നാൽ അതിനെക്കുറിച്ചും മലയാളിയായ പ്രൊഫ. ദേവദാസ്, ഇന്ദുമതി എം നമ്പി, ശിവകുമാർ പളനിയപ്പൻ എന്നിവരടങ്ങിയ സംഘം സമർപ്പിച്ച റിപ്പോർട്ടിൽ പരാമർശമില്ല. ചെന്നൈ ഐഐടിയുടെ പഠന റിപ്പോർട്ട് സർക്കാരിനെ സംബന്ധിച്ച് പ്രതീക്ഷ നൽകുന്നതല്ല. ഇത് സുപ്രിംകോടതിയിൽ സമർപ്പിച്ചാൽ ഫ്‌ളാറ്റ് പൊളിക്കാനുള്ള സമയപരിധി നീട്ടിനൽകില്ലെന്ന് വ്യക്തം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top