സർക്കാർ ഭൂമി കൈയേറ്റ കേസ്; മന്ത്രി എം എം മണിയുടെ സഹോദരൻ അടക്കമുള്ളവർക്കെതിരെ കുറ്റപത്രം

ചിന്നക്കനാലിലെ സർക്കാർ ഭൂമി കൈയേറ്റ കേസിൽ മന്ത്രി എം എം മണിയുടെ സഹോദരനുൾപ്പടെയുള്ളവരെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. 12 വർഷത്തെ അന്വേഷണത്തിന് ഒടുവിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു കൈയേറ്റമെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ചിന്നക്കനാൽ വില്ലേജിലെ വേണാട്ടുതാവളത്ത് നൂറ് ഹെക്ടറിലധികം സർക്കാർ ഭൂമി എം എം മണിയുടെ സഹോദരൻ ലംബോധരനും ബന്ധുക്കളും വ്യാജ രേഖകൾ ചമച്ച് കൈവശപ്പെടുത്തി എന്നാതായിരുന്നു കേസ്. 2004-2005 കാലഘട്ടത്തിലാണ് സംഭവം. എന്നാൽ 3 ഏക്കർ 98 സെന്റ് ഭൂമിയാണ് ലംബോധരൻ കൈവശപ്പെടുത്തിയതായി ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. വി എസ് അച്യുതാനന്ദന്റെ മൂന്നാർ ദൗത്യകാലത്ത് സംഭവം വിവദമായതോടെയാണ് അന്വേഷണത്തിന് പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തെ നിയോഗിക്കുന്നത്. വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ലംബോധരൻ അടക്കം 22 പേരെ പ്രതിചേർത്ത് ക്രൈബ്രാഞ്ച് നെടുംകണ്ടം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ലംബോധരൻ രണ്ടാം പ്രതിയും ബന്ധു രാജേന്ദ്രൻ ഒന്നാം പ്രതിയുമാണ്. പ്രതികളിൽ പന്ത്രണ്ട് പേർ റവന്യൂ ഉദ്യോഗസ്ഥരും, മറ്റുള്ളവർ ഭൂമി കൈവശപ്പെടുത്തിയവരും വ്യാജ രേഖ ചമക്കാൻ സഹായിച്ചവരുമാണ്. പ്രതികളായ അഞ്ച് റവന്യു ജീവനക്കാർ മരിച്ചു പോയി. റവന്യു ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജ രേഖ ചമച്ചാണ് ഭൂമി കൈവശപ്പെടുത്തിയതെന്നാണ് ക്രൈബ്രാഞ്ച് കണ്ടെത്തൽ. ചിന്നക്കനാൽ കൈയേറ്റവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന രണ്ടു കേസുകളിൽ ഇനിയും കുറ്റപത്രം സമർപ്പിക്കാനുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here