പിഎസ്സി പരീക്ഷാ ക്രമക്കേട് ആരോപണം ഗുരുതരമെന്ന് ഹൈക്കോടതി; സർക്കാരിന് നോട്ടീസ് അയക്കും

പിഎസ്സി പരീക്ഷാ ക്രമക്കേട് ആരോപണം ഗുരുതരമെന്ന് ഹൈക്കോടതി. കേസന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജിയിൽ സിബിഐക്കും സംസ്ഥാന സർക്കാരിനും ഡിജിപിക്കും നോട്ടീസയക്കാൻ കോടതി ഉത്തരവിട്ടു. അന്വേഷണം സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതി നിർദേശം.
പിഎസ്സി പരീക്ഷാ ക്രമക്കേട് സംസ്ഥാന ഏജൻസി അന്വേഷിച്ചാൽ കേസ് തെളിയില്ലെന്നും അതിനാൽ കേന്ദ്ര ഏജൻസി തന്നെ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. കേസ് ഗുരുതരമെന്ന് നിരീക്ഷിച്ച കോടതി ഇതുവരെയുള്ള അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന് നിർദേശം നൽകി. വിഷയത്തിൽ കോടതി സിബിഐയുടെ നിലപാടും തേടിയിട്ടുണ്ട്.
അതേസമയം ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കിയ സർക്കാർ കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. കേസിൽ കർശന നിലപാടാണ് ഉള്ളത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചു. പരാതിക്കാർക്ക് ലോക്കസ് സ്റ്റാന്റൈ ഇല്ലെന്നും സർക്കാർ വാദിച്ചു. പൊലീസ് ബറ്റാലിയൻ തെരഞ്ഞെടുപ്പിലെ കായിക ക്ഷമത പരീക്ഷയിൽ പങ്കെടുത്ത് പരാജയപ്പെട്ട മലപ്പുറം, കൊല്ലം ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐക്കാർ പ്രതികളായ കേസ് സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഏജൻസി അന്വേഷിച്ചാൽ തെളിയില്ലെന്നും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here