ചന്ദ്രനിലെ പകൽ അസ്തമിച്ചു; വിക്രം ലാൻഡർ ഇനി ഉണരില്ല

ചന്ദ്രയാൻ രണ്ട് വിക്രം ലാൻഡറിന്‍റെ പ്രവർത്തന കാലാവധി അവസാനിച്ചു. സൂര്യ പ്രകാശത്തിൽ പ്രവർത്തിക്കുന്ന വിക്രം ലാൻഡറിന്‍റെ ആയുസ് 14 ദിവസമായിരുന്നു. ചന്ദ്രനിലെ 14 ദിവസത്തെ പകൽ അവസാനിച്ച് അത്ര തന്നെ ദൈർഘ്യമുള്ള രാത്രി തുടങ്ങിയതോടെ ലാൻഡറിന് ഇനി പ്രവർത്തിക്കാനാകില്ല.
14 ദിവസത്തെ പകലിന് ശേഷം രാത്രി തുടങ്ങിയതോടെ ലാൻഡർ പതിച്ച ദക്ഷിണ ധ്രുവത്തിലെ താപനില മൈനസ് 180 ഡിഗ്രി വരെ താഴും. ഈ താപനിലയിൽ ലാൻഡറിലെ ഇലക്ട്രോണിക് ഉപകരണങ്ങൾ നശിക്കും. ചന്ദ്രനിൽ പ്രകാശം വീഴാത്തതു കൊണ്ട് തന്നെ ലാൻഡറിൽ ഘടിപ്പിച്ചിരിക്കുന്ന സോളർ പാനലുകൾക്ക് സൗരോർജം തുടർന്നു ലഭിക്കില്ല. അതായത് ഇനി ഒരു പകൽ ലാൻഡർ അതിജീവിക്കില്ലെന്ന് ഉറപ്പ്. അതുകൊണ്ട് തന്നെ ലാൻഡറുമായി ആശയവിനിമയം പുനസ്ഥാപിക്കാനുള്ള ഐഎസ്ആർഒ ശാസ്ത്രജ്ഞൻമാരുടെ ശ്രമങ്ങൾക്ക് അവസാനമാവുകയാണ്.
സെപ്റ്റംബർ ഏഴിന് സോഫ്റ്റ് ലാൻഡിങ് നടക്കേണ്ട അവസാന മിനിട്ടുകളിലാണ് ലാൻഡറുമായുള്ള ആശയവിനിമയം ശാസ്ത്രജ്ഞൻമാർക്ക് നഷ്ടമായത്. ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെടാൻ ഉണ്ടായ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് വിദഗ്ദരും ഇസ്രോ ശസ്ത്രഞ്ജരും ചേർന്നുള്ള സമിതി. ചന്ദ്രയാൻ ഓർബിറ്റ് പകർത്തിയ തെർമ്മൽ ഇമേജുകൾ ഉപയോഗിച്ചുള്ള വിശകലനം ആണ് ഇപ്പോൾ നടക്കുന്നത്. ലാൻഡർ ഇടിച്ച് ഇറങ്ങിയപ്പോൾ ഉണ്ടായ കേടുപാടുകളാകാം ബന്ധം നഷ്ടപ്പെടാനുണ്ടായ കാരണം എന്ന നിഗമനത്തിലാണ് ഇസ്രോ. നാസയുടെ ലൂണാർ ഓർബിറ്റർ പകർത്തിയ ചിത്രങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
ചന്ദ്രന്റെ പ്രതലത്തില്‍ ഇറങ്ങാന്‍ 2.1 കിലോ മീറ്റര്‍ മാത്രം ശേഷിക്കെയാണ് വിക്രം ലാന്‍ഡറും ഭൂമിയുമായുള്ള ബന്ധം അപ്രതീക്ഷിതമായി നിലച്ചത്. അവസാന നിമിഷം വേഗത നിയന്ത്രണ സംവിധാനത്തിലുള്ള തകരാര്‍ മൂലം ലാന്റര്‍ ദിശമാറിയാതാണ് ബന്ധം വിച്ഛേദിക്കപ്പെടാനുള്ള കാരണം എന്നാണ് വിലയിരുത്തുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here