മരട് ഫ്‌ളാറ്റ് കേസ്; ചീഫ് സെക്രട്ടറിയുടെ വിശദീകരണത്തിൽ കോടതി നാളെ നിലപാട് സ്വീകരിക്കും

മരട് ഫ്‌ളാറ്റ് കേസിൽ നാളെ നിർണായക ദിനം. അന്ത്യശാസനം നൽകിയിട്ടും ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിക്കാത്തതിൽ സുപ്രിംകോടതി സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിക്കാൻ നടപടി തുടങ്ങിയെന്ന ചീഫ് സെക്രട്ടറിയുടെ വിശദീകരണത്തിൽ കോടതി തൃപ്തിപ്പെടുമോ എന്നും നാളെ അറിയാം.
തീരദേശ നിയമം ലംഘിച്ച് നിർമിച്ച അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങളും കഴിഞ്ഞ വെള്ളിയാഴ്ച്ചക്കകം പൊളിച്ചു നീക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ അന്ത്യശാസനം. എന്നാൽ കോടതി ഉത്തരവ് നടപ്പായില്ല. പകരം, ചീഫ് സെക്രട്ടറി ടോം ജോസ് ആറ് പേജുള്ള സത്യവാങ്മൂലം സമർപ്പിക്കുകയായിരുന്നു. വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥമാണെന്നും നടപടി തുടങ്ങിയെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
ഫ്‌ളാറ്റ് ഉടമകൾക്ക് നോട്ടീസ് നൽകി, പൊളിക്കുന്നതിനുള്ള ടെൻഡർ നടപടികളിൽ തുടങ്ങി ഇതുവരെ സ്വീകരിച്ച നടപടികൾ അക്കമിട്ടു നിരത്തിയിട്ടുണ്ട്. സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയും മുതിർന്ന അഭിഭാഷകൻ ആർ വെങ്കട്ടരമണിയും ഹാജരാകുക.
അതേസമയം, ഫ്‌ളാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നതിന് മുൻപ് പരിസ്ഥിതി ആഘാതപഠനം നടത്തണമെന്ന മരട് സ്വദേശിയുടെ ഹർജിയും സംസ്ഥാന സർക്കാർ ഫ്‌ളാറ്റ് നിർമാതാക്കളുമായി ഒത്തുകളിക്കുകയാണെന്ന് ആരോപിച്ചു പരിസ്ഥിതി സംഘടന നൽകിയ കത്തും കോടതിയുടെ ശ്രദ്ധയിൽ വന്നേക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here