കണ്ണൂർ ഗവ. മെഡിക്കൽ കോളജിന്റെ വികസനം; മാസ്റ്റർ പ്ലാൻ ഉടൻ സമർപ്പിക്കുമെന്ന് ശൈലജ ടീച്ചർ

കണ്ണൂർ ഗവ. മെഡിക്കൽ കോളജിന്റെ വികസനത്തിനായുള്ള മാസ്റ്റർ പ്ലാൻ ഉടൻ സമർപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചർ. സൗജന്യ ചികിത്സയടക്കമുള്ള സേവനങ്ങൾ ജനങ്ങൾക്ക് ഒരു വർഷത്തിനകം പൂർണ്ണമായും ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. മെഡിക്കൽ കോളജിൽ ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സർക്കാർ ഏറ്റെടുത്ത് ആറ് മാസം പൂർത്തിയായ സാഹചര്യത്തിലാണ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ആരോഗ്യ മന്ത്രിയുടെ സാന്നിധ്യത്തിൽ അവലോകന യോഗം ചേർന്നത്. മെഡിക്കൽ കോളജിന്റെയും ആശുപത്രിയുടേയും വികസനത്തിനായി 300 കോടി രൂപയുടെ മാസ്റ്റർ പ്ലാനാണ് തയ്യാറാക്കുന്നതെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞു. കിഫ്ബിയിൽ നിന്ന് ആദ്യഘട്ടത്തിൽ 150 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷ. കാർഡിയോളജി, ട്രോമാ കെയർ എന്നിവയ്ക്കാണ് പ്രഥമ പരിഗണന. ഡയാലിസിസ് യൂണിറ്റ് കൂടുതൽ വിപുലീകരിക്കും. ചികിത്സാ ആനുകൂല്യങ്ങളും പദ്ധതികളും ഒരു വർഷത്തിനുള്ളിൽ പൂർണ്ണമായും നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
നിലവിലുള്ള ജീവനക്കാരിൽ പരമാവധി പേരെ യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉടൻ സർക്കാർ സംവിധാനത്തിലേക്ക് മാറ്റും. കാരുണ്യ ഫാർമസി നിർമ്മാണം എത്രയും വേഗം പൂർത്തിയാകുമെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ആശുപത്രി വികസന സമിതി എക്സിക്യൂട്ടീവ് അംഗങ്ങളും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here