ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞത് ചോദ്യം ചെയ്തു കൊണ്ടുള്ള പൊതു താത്പര്യ ഹർജികൾ നാളെ പരിഗണിക്കും

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ചോദ്യം ചെയ്തു കൊണ്ടുള്ള പൊതുതാത്പര്യ ഹർജികൾ സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് നാളെ (01.10) പരിഗണിക്കും. താഴ്‌വരയിലെ കടുത്ത നിയന്ത്രണങ്ങളും തടങ്കലുകളും സംബന്ധിച്ച ഹർജിയും ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിൽ വരും.
ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ജമ്മു കശ്മീരുമായി ബന്ധപ്പെട്ട മുഴുവൻ ഹർജികളും പരിഗണിക്കുന്നത്. അനുച്ഛേദം 370 റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയും ജമ്മു കശ്മീരിനെ ലഡാക്ക്, ജമ്മു കശ്മീർ എന്നിങ്ങനെ കേന്ദ്രഭരണപ്രദേശമായി വിഭജിച്ചതും ഭരണഘടനാ ബെഞ്ച് പരിശോധിക്കും. വിഷയത്തിൽ നിലപാട് വ്യക്‌തമാക്കാൻ കേന്ദ്ര സർക്കാരിനും ജമ്മുകശ്മീർ സർക്കാരിനും കോടതി നേരത്തെ നോട്ടിസ് അയച്ചിരുന്നു. കേസിൽ ഉണ്ടാകുന്ന പരാമർശങ്ങൾ രാജ്യാന്തര വേദികളിൽ ശത്രു രാജ്യങ്ങൾ ഉപയോഗിക്കുമെന്ന ആശങ്ക കേന്ദ്രം കഴിഞ്ഞതവണ ഉന്നയിച്ചിരുന്നു.
സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കശ്മീർ നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി, മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ്, പൊതുപ്രവർത്തകർ, നാഷണൽ കോൺഫറൻസ് നേതാക്കൾ തുടങ്ങിയവരാണ് വിവിധ ആവശ്യങ്ങളുമായി കോടതിയെ സമീപിച്ചത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here