പാലാരിവട്ടം പാലം അഴിമതി; ടി ഒ സൂരജടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രതികൾക്ക് ജാമ്യം നൽകരുതെന്നാണ് വിജിലൻസ് നിലപാട്. ടി ഒ സൂരജ് അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് ചൂണ്ടിക്കാണിക്കുന്ന സത്യവാങ്മൂലം വിജിലൻസ് ,കോടതിയിൽ സമർപ്പിച്ചിരുന്നു.
ടി.ഒ സൂരജിന് പുറമെ പാലം നിര്‍മിച്ച ആര്‍ഡിഎസ് കമ്പനി ഉടമ സുമിത് ഗോയല്‍, കിറ്റ്കോ മുന്‍ എംഡി ബെന്നി പോള്‍, ആര്‍ബിഡിസികെ ഉദ്യോഗസ്ഥന്‍ എംടി തങ്കച്ചന്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കുക.
സൂരജിനെതിരെ കൂടുതല്‍ തെളിവുകൾ ഉൾപെടുത്തിയ പുതിയ സത്യവാങ്മൂലം വിജിലൻസ് സമർപ്പിച്ചിരുന്നു. പാലം നിര്‍മാണ സമയത്ത് സൂരജ് കൊച്ചിയില്‍ കോടികളുടെ സ്വത്ത് വാങ്ങിയെന്ന് വ്യക്തമാക്കുന്നതാണ് വിജിലൻസ് സത്യവാങ്മൂലം. കോടികളുടെ കള്ളപ്പണ ഇടപാട് നടന്നുവെന്നും വിജിലന്‍സ് സത്യവാങ്മൂലത്തിലത്തിൽ വ്യക്തമാക്കിയിരുന്നു. പാലത്തിന്‍റെ നിര്‍മാണം നടന്ന കാലയളവിൽ ടിഒ സൂരജ് കൊച്ചിയിൽ 6.68 ഏക്കര്‍ ഭൂമി വാങ്ങിയെന്നാണ് വിജിലന്‍സ് കണ്ടെത്തൽ.
അതേസമയം മുന്‍ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന് പാലം അഴിമതിയിലുള്ള പങ്ക് തെളിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നാണ് വിജിലന്‍സ് നിലപാട്. പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന നിലപാടിലാണ് വിജിലൻസ് . അന്വേഷണം നിർണായക ഘട്ടത്തിലാണെന്നാണ് വിജിലൻസ് ഉന്നയിക്കുന്ന വാദം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here