കുടിയേറ്റക്കാരുടെ കാലിൽ വെടിവെയ്ക്കണമെന്ന് ഡോണൾഡ് ട്രംപ് നിർദേശിച്ചിരുന്നതായി വെളിപ്പെടുത്തൽ

മെക്‌സിക്കൻ അതിർത്തിയിലെ കുടിയേറ്റക്കാരുടെ കാലിൽ വെടിവെയ്ക്കണമെന്ന് ഡോണൾഡ് ട്രംപ് നിർദേശിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ. ന്യൂയോർക്ക് ടൈംസിലെ മാധ്യമപ്രവർത്തകരായ മൈക്കൽ ഷിയറും ജൂലി ഡേവിസുമാണ് വെളിപ്പെടുത്തൽ നടത്തിയത്.
‘ബോർഡർ വാഴ്‌സ്: ഇൻസൈഡ് ട്രംപ്‌സ് അസോൾട്ട് ഒൺ ഇമിഗ്രേഷൻ’എന്ന പുസ്തകത്തിലാണ് കുടിയേറ്റക്കാർക്കെതിരെ തീവ്ര നടപടികൾ സ്വീകരിക്കാൻ ട്രംപ് നിർദേശിച്ചിരുന്നതായുള്ള വെളിപ്പെടുത്തൽ. ദക്ഷിണ അതിർത്തിയിലൂടെയുള്ള കുടിയേറ്റക്കാരുടെ കടന്നുവരവ് തടയാനാണ് തീവ്ര നടപടികൾ സ്വീകരിക്കണമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടതായി പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. വൈദ്യുതി കടത്തിവിടുന്ന അതിർത്തി മതിലുകളും പാമ്പോ, ചീങ്കണ്ണിയോ ഉള്ള കിടങ്ങുകളും നിർമിക്കണമെന്നത് അടക്കമുള്ള നിർദേശങ്ങളാണ് ട്രംപ് നൽകിയതെന്നും പുസ്തകത്തിൽ പറയുന്നു. പേര് വെളിപ്പെടുത്താത്ത ഒരു ഡസനിലധികം ഉദ്യോഗസ്ഥരുമായി നടത്തിയ അഭിമുഖം അടിസ്ഥാനമാക്കിയാണ് മൈക്കൽ ഷിയറും ജൂലി ഡേവിസും പുസ്തകം രചിച്ചിരിക്കുന്നത്.
നിലവിലെ സാമ്പത്തിക വർഷം അമേരിക്കയുടെ ദക്ഷിണ അതിർത്തിയിൽ എട്ട് ലക്ഷം പേരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 20 വർഷങ്ങളിലെ കണക്കുകൾ അനുസരിച്ച് അമേരിക്കയിൽ അനധികൃത കുടിയേറ്റം ഇപ്പോൾ ഏറ്റവും കുറവാണെന്ന് ചൂണ്ടിക്കാട്ടപ്പെടുമ്പോഴാണ് അതൊരു വൻ പ്രശ്‌നമായി ട്രംപ് ഉയർത്തി കാണിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here