ശബരിമല വിധി പ്രസ്താവനക്ക് ശേഷം ഭീഷണിയുണ്ടായി: ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
ശബരിമലയിൽ യുവതി പ്രവേശം അനുവദിച്ചുള്ള വിധി പ്രസ്താവിച്ചതിന് ശേഷം ഭീഷണിയുണ്ടായതായി സുപ്രിം കോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. വിധി പ്രസ്താവിച്ച അഞ്ചംഗ ബെഞ്ചിൽ അംഗമായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്. സമൂഹ മാധ്യമങ്ങൾ വഴി ഭീഷണികളും അധിക്ഷേപിക്കുന്ന സന്ദേശങ്ങളും വന്നു. വിധിയിൽ ഇപ്പോഴും ഉറച്ച് നിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.
മുംബൈയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവേ ആണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഇക്കാര്യം തുറന്ന് പറഞ്ഞത്. സമൂഹമാധ്യമങ്ങളിൽ ഒന്നിലും അക്കൗണ്ടില്ല. ഓഫീസ് ജീവനക്കാർ വഴി ആണ് കാര്യമറിയുന്നത്. ഒരിക്കലും സമൂഹമാധ്യമങ്ങൾ എടുത്ത് നോക്കരുതെന്നും അവർ ഉപദേശിച്ചു.- ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറയുന്നു.
വിമർശനങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്. അതൊക്കെ നേരിടാൻ ജഡ്ജിമാർ തയ്യാറാവണം. ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിയോജന വിധിയോട് ബഹുമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിധി പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്ന ബെഞ്ചിലും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അംഗമാണ്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അടുത്ത മാസം വിരമിക്കുന്ന സാഹചര്യത്തിൽ ഈ ഹർജികളിൽ ഉടൻ തീരുമാനമുണ്ടാവുമെന്ന് കരുതുമ്പോഴാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ഈ പ്രസ്താവന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here