വോട്ടു കച്ചവടത്തിൽ പരസ്പരം പഴിചാരി മുന്നണികൾ; പാലായിലെ ഫലം ഇതിന് ശക്തമായ തെളിവെന്ന് രമേശ് ചെന്നിത്തല

വോട്ടു കച്ചവടത്തിൽ പരസ്പരം പഴിചാരി മുന്നണികൾ. സിപിഐഎം- ബിജെപി വോട്ടുകച്ചവടത്തിന്റെ ശക്തമായ തെളിവാണ് പാലായിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് രമേശ് ചെന്നിത്തല. വട്ടിയൂർക്കാവിലെ ബിജെപി സ്ഥാനാർത്ഥി മാറ്റം മറ്റൊരു തെളിവാണെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ എംപി കുറ്റപ്പെടുത്തി.
വോട്ടുകച്ചവടത്തിന്റെ ജാള്യം മറച്ചുവയ്ക്കനുള്ള ശ്രമമാണ് കോൺഗ്രസ് നടത്തുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പാലായിൽ ബിജെപിയും കോൺഗ്രസും ചേർന്ന് വോട്ടുകച്ചവടം നടത്തിയിട്ടും എൽഡിഎഫ് ജയിച്ചു. മാത്രമല്ല, ആർഎസ്എസ് അനൂകൂല നിലപാടുള്ള ശശി തരൂരിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കാനുള്ള ധൈര്യമുണ്ടോ എന്നും കോടിയേരി ആരാഞ്ഞു.
സിപിഎം- ബിജെപി വോട്ടുകച്ചവടമാണെന്ന കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയ്ക്ക് രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്നവരല്ല ഇടത് മുന്നണിയെന്ന് മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു.
എന്നാൽ യുഡിഎഫ് പരാജയഭീതി നേരിടുന്നതിനാലാണ് വോട്ടുകച്ചവടം ആരോപിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള പറഞ്ഞിരുന്നു. മാത്രമല്ല, കോൺഗ്രസും എൽഡിഎഫും ബിജെപിയെ തകർക്കാൻ ശ്രമിക്കുകയാണെന്നും ശ്രീധരൻ പിള്ള ആരോപിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here