മരടിലെ നിയമലംഘകരെ കണ്ടെത്താൻ ക്രൈംബ്രാഞ്ച്; ഫ്ളാറ്റുകളുടെ സ്ഥലം അളന്ന് പരിശോധന നടത്തി

മരടിൽ നിയമലംഘനം കണ്ടെത്താൻ ക്രൈംബ്രാഞ്ച് സംഘം ഫ്ളാറ്റുകളുടെ സ്ഥലം അളന്ന് പരിശോധന നടത്തി. ഉടമസ്ഥരെ കണ്ടെത്താനാവാതെ ഇപ്പോഴും 49 ഫ്‌ളാറ്റുകളാണ് മരടിലുള്ളത്. ഉടമസ്ഥർ എത്തിയിലെങ്കിൽ റവന്യൂ വകുപ്പ് ഫ്‌ളാറ്റുകൾ ഉടൻ നേരിട്ട് ഒഴിപ്പിക്കും.
മുപ്പതോളം ഫ്‌ളാറ്റുകളിൽ നിന്നുള്ള സാധനങ്ങളാണ് ഇന്ന് പുലർച്ചെ മുതൽ മാറ്റി തുടങ്ങിയത്. ഇനിയും 23 ഫ്‌ളാറ്റുകളിലെ സാധനങ്ങൾ മാറ്റാനുണ്ട്. ഫ്‌ളാറ്റുകൾ ഒഴിയാനുള്ള സമയപരിധി അവസാനിച്ചിട്ടും 4 സമുച്ചയങ്ങളിലായി 49 അപ്പാർട്ട്‌മെന്റുകൾ ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്. ഉടമകൾ ആരും അധികൃതരുമായി ബന്ധപ്പെട്ടിട്ടില്ല. ഇതെല്ലാം വിറ്റുപോയ ഫ്‌ളാറ്റുകൾ ആണെങ്കിലും കൈവശാവകാശ രേഖകൾ നഗരസഭയിൽ നിന്ന് കൈപ്പറ്റിയിട്ടില്ല. അതിനാൽ തന്നെ രജിസ്‌ട്രേഷൻ വകുപ്പിൽ നിന്ന് ഉടമസ്ഥരുടെ രേഖകൾ ശേഖരിക്കും. ഈ മാസം എട്ടാം തീയതിക്ക് മുൻപായി സാധനങ്ങൾ പൂർണമായും ഫ്‌ളാറ്റിൽ നിന്ന് മാറ്റും.
ഇതിനിടെ ക്രൈം ബ്രാഞ്ച് സംഘം മരട് നഗരസഭയിൽ വീണ്ടും പരിശോധന നടത്തി. തുടർന്ന് എസ് പി മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ നാല് ഫ്‌ളാറ്റുകളിൽ സർവേ നടത്തി. തീരദേശ നിയമലംഘനം കണ്ടെത്തുന്നതിനായാണ് വീണ്ടും സർവേ
വകുപ്പിന്റെ സഹായത്തോടെ സ്ഥലം അളന്ന് പരിശോധിച്ചത്. ഫ്‌ളാറ്റുകൾ പൊളിക്കുന്നതിനായി ടെൻഡർ നൽകിയ കമ്പനികളിൽ നിന്നും യോഗ്യരായവരെ വരും ദിവസം തീരുമാനിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here