കൊല്ലത്ത് നാല് വയസുകാരിയുടെ മരണം; മർദനത്തെ തുടർന്നല്ലെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കൊല്ലം പാരിപ്പള്ളിയിൽ നാല് വയസുകാരിയുടെ മരണം, മർദനത്തെ തുടർന്നല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
മെനിഞ്ചറ്റിസ്, ന്യുമോണിയ തുടങ്ങിയ രോഗങ്ങളാൽ അതീവ ഗുരുതരമായിരുന്നു കുഞ്ഞിന്റെ ആരോഗ്യനിലയെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അതേസമയം, കുട്ടിയുടെ മാതാവിനെ നോട്ടീസ് നൽകി വിട്ടയക്കുമെന്നും പൊലീസ് അറിയിച്ചു.
വർക്കല സ്വദേശികളായ ദീപു, രമ്യ ദമ്പതികളുടെ മകൾ നാല് വയസുകാരി ദിയയാണ് രാവിലെ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. അവശനിലയിലായ കുഞ്ഞിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് കൊണ്ടുവരും വഴി കഴക്കൂട്ടത്ത് വെച്ച് മരിക്കുകയായിരുന്നു. കുഞ്ഞിന്റെ ശരീരത്തിൽ മർദനമേറ്റ പാടുകൾ കണ്ടതോടെ സംഭവം വിവാദമായി.
മർദനം മൂലമാണോ മരണമെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ കുഞ്ഞിന്റെ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, കുഞ്ഞ് മരിച്ചത് മർദനം മൂലമല്ലെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. മെനിഞ്ചറ്റിസ്, ന്യുമോണിയ രോഗങ്ങളാൽ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. കഫത്തോടൊപ്പം വായിൽ നിന്നും രക്തം വന്നത് രോഗത്തിന്റെ ഭാഗമായിട്ടാണെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here