കൂടത്തായി കൊലപാതകം: ലക്ചറാണെന്ന് പറഞ്ഞ് തന്നെയും വഞ്ചിച്ചെന്ന് ജോളിയുടെ രണ്ടാം ഭർത്താവ്

പൊലീസ് ചോദ്യം ചെയ്യുന്നത് വരെ എൻഐടിയിൽ ലക്ചറർ ആണെന്ന് പറഞ്ഞ് തന്നെയും പറ്റിച്ചിരുന്നതായി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു. അവർ കള്ളമാണ് പറഞ്ഞിരുന്നതെന്ന് ഇപ്പോഴാണ് മനസിലാവുന്നത്. എൻഐടിയിൽ ബിബിഎ ലക്ചറാണെന്നാണ് പറഞ്ഞിരുന്നത്.
പിഎച്ച്ഡി ചെയ്യുന്നതിനാൽ അവധിയിലാണെന്നും എന്നാലും ഓഫീസിൽ പോകാതിരിക്കാൻ പറ്റില്ലെന്നുമാണ് പറഞ്ഞത്. അതുകൊണ്ട് ഇപ്പോൾ ഓഫീസ് ജോലിയിലാണ്. ഒരു തവണ എൻ ഐടിയുടെ ഗേറ്റ് കടന്ന് കാറുമായി പോകുന്നത് കണ്ടിരുന്നു. ഒരിക്കൽ എംകോമിന്റെയും യുജിസി നെറ്റിന്റെയും സർട്ടിഫിക്കറ്റുകളുടെ കോപ്പി കാണിച്ച് തന്നിരുന്നു. അതുകൊണ്ട് സംശയിച്ചില്ല. ജോളിയുടെ സ്വത്തോ പണമോ ആഗ്രഹിക്കാത്തതിനാൽ ജോലിക്കാര്യം കൂടുതലായി അന്വേഷിച്ചതുമില്ല.
ഇപ്പോൾ ചോദിക്കുമ്പോൾ ഒരു ബ്യൂട്ടി ഷോപ്പിൽ ഇരിക്കാറുണ്ടെന്നാണ് പറയുന്നത്. ജോളി പറയുന്ന കാര്യങ്ങളിൽ പൊരുത്തക്കേട് ഉള്ളതായി പൊലീസ് പറയുന്നുണ്ടെന്ന് അവർ തന്നെ പറഞ്ഞിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്ക് ഒരറിവുമില്ലെന്നും ഷാജു പറഞ്ഞു.
മുൻഭാര്യ സിലിക്ക് അപസ്മാരം ഉണ്ടായിരുന്നു. ഗർഭിണി ആയിരുന്നപ്പോൾ ചിക്കൻപോക്‌സ് വന്നിരുന്നതിനാൽ മകൾക്കും പല അസുഖങ്ങൾ ഉണ്ടെന്ന് സംശയമുണ്ടായിരുന്നു. അതുകൊണ്ട് മരണങ്ങളിൽ ദുരൂഹത ഉണ്ടെന്ന് കരുതിയില്ല. റോയിയുടെ ബന്ധുക്കൾ ക്ക് ജോളിയുമായുള്ള വിവാഹത്തിൽ എതിർപ്പുണ്ടായിരുന്നെങ്കിലും സിലിയുടെ ബന്ധുക്കൾ ആണ് താൽപര്യം കാണിച്ചത്.
ഈ കേസിൽ മൊഴിയെടുക്കാൻ വന്നപ്പോൾ ആണ് ജോളിയുടെ മുൻഭർത്താവ് റോയിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തിരുന്നതായും മരണം സയനേഡ് ഉള്ളിൽ ചെന്നായിരുന്നതായും അറിയുന്നതെന്ന് ഷാജു പറയുന്നു.
ജോളിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പൊന്നാമറ്റത്ത് നിന്ന് ഷാജുവിനെ പുറത്താക്കിയിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here