ബിപിസിഎൽ ഓഹരി വിൽപ്പന പാർലമെന്‍റ് അനുമതി ഇല്ലാതെ നടത്താൻ കേന്ദ്രസർക്കാർ

ബിപിസിഎൽ ഓഹരി വിൽപ്പന പാർലമെന്റിന്റെ അനുമതി ഇല്ലാതെ നടത്താൻ കേന്ദ്രസർക്കാർ തീരുമാനം. നിയമം കാലഹരണപ്പെട്ടതിനാൽ നടപടിയുമായി മുന്നോട്ട് പോകാമെന്ന് ക്യാബിനറ്റ് സെക്രട്ടറി സർക്കാരിന് റിപ്പോർട്ട് നൽകിയ പശ്ചാത്തലത്തിലാണ് ഇത്. ബിപിസിഎല്ലിൽ സർക്കാരിന് 53.29 ശതമാനം ഓഹരിയാണ് ഉള്ളത്.
‘ബർമ്മ ഷെൽ’ എന്ന പേരിൽ 1920ൽ ആണ് ബിപിസിഎൽ ആരംഭിച്ചത്. 1974ലെ എസോ ആക്ട്, 1976ലെ ബർമ്മ ഷെൽ ആക്ട് എന്നിവ വഴി കേന്ദ്രസർക്കാർ ബിപിസിഎല്ലിനെ ദേശസാൽക്കരിച്ചു. ഈ നിയമം അനുസരിച്ച് ബിപിസിഎല്ലിന്റെ ഓഹരികൾ വിൽക്കാൻ പാർലമെന്റിന്റെ അനുമതി വേണമെന്നാണ് നിബന്ധന.
2003ൽ വാജ്പേയി സർക്കാർ ബിപിസിഎൽ ഓഹരികൾ വിൽക്കാൻ ശ്രമിച്ചപ്പോൾ ഉണ്ടായ വിവാദങ്ങൾ രാജ്യത്ത് കത്തിപ്പടർന്നിരുന്നു. അന്ന് വിഷയത്തിൽ ഇടപെട്ട സുപ്രിംകോടതി 1974ലെ എസോ ആക്ട്, 1976ലെ ബർമ്മ ഷെൽ ആക്ട് എന്നീ നിയമങ്ങൾ ചൂണ്ടിക്കാട്ടി ഓഹരി വിൽപ്പന തടഞ്ഞു. രണ്ട് നിയമങ്ങളിലും പറയും പോലെ പാർലമെന്റിന്റെ അനുമതി തേടാനായിരുന്നു നിർദ്ദേശം. അതോടെ അന്ന് ബിപിസിഎൽ വിൽക്കാനുള്ള നീക്കം നടന്നില്ല.
Read Also: ബിപിസി എല്ലിന്റെ ഓഹരികൾ അമേരിക്കൻ എണ്ണകമ്പനിക്ക് വിൽക്കുമെന്ന നിലപാടിലുറച്ച് കേന്ദ്രം
എന്നാൽ ഇപ്പോൾ ഈ നിയമങ്ങൾ കാലഹരണപ്പെട്ടതായാണ് കേന്ദ്രസർക്കാർ നിലപാട്. 2016ൽ കേന്ദ്രസർക്കാർ ‘അനാവശ്യവുംകാലഹരണപ്പെട്ടതുമായ’ 187 നിയമങ്ങൾ റദ്ദാക്കിയ കൂട്ടത്തിൽ ഈ ചട്ടവും ഇല്ലാതായി എന്ന് ക്യാബിനെറ്റ് സെക്രട്ടറി സർക്കാരിന് റിപ്പോർട്ട് നൽകി. ഇതനുസരിച്ച് പാർലമെന്റിന്റെ അനുമതി വാങ്ങാതെ വിൽപ്പന നടപടികൾ പൂർത്തിയാക്കാനാണ് ഇപ്പോൾ കേന്ദ്രസർക്കാർ ശ്രമം.
ബിപിസിഎൽ സ്വകാര്യവത്കരണ നീക്കത്തിന് പാർലമെന്റിന്റെ ഇരുസഭകളിലും നേരിട്ടേക്കാവുന്ന എതിർപ്പിൽ നിന്നാണ് ഇതുവഴി സർക്കാർ രക്ഷപ്പെടുന്നത്. ബിപിസിഎല്ലിൽ സർക്കാരിന് 53.29 ശതമാനം ഓഹരിയുണ്ട്. പൊതുമേഖലാ കമ്പനികളിൽ സർക്കാരിന്റെ നിയന്ത്രണം കുറക്കുക, പൊതുമേഖലാ ഓഹരികൾ വിറ്റ് ക്ഷേമപദ്ധതികൾക്ക് പണം കണ്ടെത്തുക, ധനക്കമ്മി നിയന്ത്രിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുടെ ഭാഗമായാണ് ബിപിസിഎല്ലിനെ പൂർണമായി സ്വകാര്യവത്കരിക്കുന്നത്. നടപ്പ് സാമ്പത്തിക വർഷം പൊതുമേഖലാ ഓഹരി വിൽപനയിലൂടെ 1.05 ലക്ഷം കോടി രൂപയാണ് കേന്ദ്രം ലക്ഷ്യമാക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here