കാസർഗോഡ് കളക്ടറേറ്റിലെ താത്ക്കാലിക ജീവനക്കാരിയുടെ മരണം; ഭർത്താവ് സെൽജോയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും

കാസർഗോഡ് കളക്ടറേറ്റിലെ താത്ക്കാലിക ജീവനക്കാരിയെ കൊന്ന് പുഴയിൽ കെട്ടിതാഴ്ത്തിയ സംഭവത്തിൽ ഭർത്താവ് സെൽജോയുടെ അറസ്റ്റ് പൊലീസ് ഇന്ന് തന്നെ രേഖപ്പെടുത്തിയേക്കും.
കൊല്ലം കുണ്ടറ സ്വദേശി പ്രമീളയുടെ മൃതദേഹം കണ്ടെത്താൻ രണ്ട് ദിവസമായി പുഴയിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിരുന്നില്ല. കൊലപാതകം സംബന്ധിച്ച് കുറ്റസമ്മതം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്താൻ തീരുമാനമെടുത്തത്.
അതേസമയം, വീട്ടിൽ വച്ചുണ്ടായ വഴക്കിനെ തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായും മൃതദേഹം പുഴയിൽ താഴ്ത്തിയെന്നുമാണ് സെൽജോ പൊലീസിന് നൽകിയ മൊഴി.
സെപ്റ്റംബർ 19ന് രാത്രി മുതൽ പ്രമീളയെ കാണാതായെന്ന ഭർത്താവ് സെൽജോയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറാണ് സെൽജോ. പ്രമീളയെ കൊലപ്പെടുത്തിയ ശേഷം ശരീരത്തിൽ കല്ലുകെട്ടി ചാക്ക് കൊണ്ട് പൊതിഞ്ഞ് പുഴയിൽ താഴ്ത്തിയെന്നാണ് സെൽജോ മൊഴി നൽകിയിട്ടുള്ളത്.
11 വർഷം മുൻപ് വിവാഹിതരായ ഇരുവരും കാസർഗോഡ് പന്നിപ്പാറയിലെ വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. സെൽജോ-പ്രമീള ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.സ്ഥലത്ത് പൊലീസും ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ പുരോഗമിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here