വ്യാജ വാർത്തകൾ കുറ്റകരമാക്കുന്ന നിയമം റദ്ദാക്കി മലേഷ്യൻ പാർലമെന്റ്

വ്യാജ വാർത്തകൾ കുറ്റകരമാക്കുന്ന നിയമം റദ്ദാക്കി മലേഷ്യൻ പാർലമെന്റ്. മുൻ പ്രധാനമന്ത്രി നജീബ് റസാഖ് തെരഞ്ഞെടുപ്പിനു തൊട്ടുമുൻപ് തിരക്കിട്ടു കൊണ്ടുവന്ന നിയമമാണ് സർക്കാർ റദ്ദാക്കാൻ തീരുമാനിച്ചത്. നിയമം പാസാക്കിയതിനെതിരായ വിയോജിപ്പുകളെ തുടർന്നാണ് നടപടിയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ കുറ്റവാളികളായി കണക്കാക്കുന്ന നിയമമാണ് മലേഷ്യയിലെ നിയമനിർമാണസഭ റദ്ദാക്കിയത്.
നിയമം റദ്ദാക്കാനുള്ള പ്രാരംഭശ്രമം പ്രതിപക്ഷ നിയന്ത്രണത്തിലുള്ള സെനറ്റ് തടഞ്ഞിരുന്നു. എന്നാൽ, ജനപ്രതിനിധിസഭ നിയമം റദ്ദാക്കൽ നടപടിയ്ക്ക് അംഗീകാരം നൽകുകയായിരുന്നു. സർക്കാർ തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ രംഗത്തെത്തി. വ്യാജവാർത്താ നിയമം റദ്ദാക്കുന്നത് സ്വാഗതാർഹമാണെന്നാണ് അന്താരാഷ്ട്ര സംഘടനയായ ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ ഡെപ്യൂട്ടി ഏഷ്യാ ഡയറക്ടർ ഫിൽ റോബർട്‌സൺ പ്രതികരിച്ചു.
വ്യാജവാർത്തകൾക്കെതിരായ ഇത്തരം നിയമങ്ങൾ സർക്കാർ സെൻസർഷിപ്പിന്റെ പുതിയ രൂപമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമപ്രകാരം, വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിൽ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്ക് ആറ് വർഷത്തെ ജയിൽ ശിക്ഷയും 85 ലക്ഷത്തോളം രൂപ വരെ പിഴയുമാണ് ശിക്ഷ ചുമത്തിയിരുന്നത്.
2018മെയിൽ മലേഷ്യയിൽ നടന്ന തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായിരുന്നു വ്യാജവാർത്തകൾ കുറ്റകരമാക്കുന്ന പുതിയ നിയമം പാർലമെന്റ് പാസാക്കിയത്. വ്യാജവാർത്താ നിയമം നടപ്പിലാക്കിയ ലോകത്തെ ആദ്യ രാജ്യങ്ങളിൽ ഒന്നായിരുന്നു മലേഷ്യ. അയൽരാജ്യമായ സിംഗപ്പൂരും സമാനമായ നിയമം പാസാക്കിയിട്ടുണ്ട്. ഓൺലൈൻ ഉള്ളടക്കങ്ങൾ നിരീക്ഷിക്കുന്നതിനായി ‘വ്യാജ വാർത്ത’ കേന്ദ്രം തുറക്കാനുള്ള ഒരുക്കത്തിലാണ് തായ്‌ലന്റ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here