മരട് ഫ്‌ളാറ്റ് പൊളിക്കൽ; ഇൻഡോറിൽ നിന്നെത്തിയ വിദഗ്ധൻ എസ്ബി സർവതേ ഫ്‌ളാറ്റുകൾ പരിശോധിച്ചു
മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന് ഉപദേശം നൽകാൻ ഇൻഡോറിൽ നിന്നെത്തിയ വിദഗ്ധൻ എസ്ബി സർവതേ ഫ്‌ളാറ്റുകൾ പരിശോധിച്ചു. പൊളിക്കാൻ നഗരസഭയുടെ പരിഗണനയിലുള്ള കമ്പിനികളുടെ പ്രതിനിധികളും ഫ്‌ളാറ്റിൽ പരിശോധന നടത്തി. അതേസമയം ഫ്‌ളാറ്റ് പൊളിക്കുന്നതിൽ ആശങ്കയറിയിച്ച് പ്രദേശവാസികൾ സബ് കളക്ടർക്ക് നിവേദനം നൽകി.
മരട് നഗരസഭയിൽ എത്തി എസ്.ബി സർവാതെ സർക്കാർ നിയോഗിച്ച സാങ്കേതിക സമിതി അംഗങ്ങങ്ങളുമായും സബ് കളക്ടർ സ്‌നേഹിൽ കുമാറുമായും ചർച്ച നടത്തി. തുടർന്ന് അദ്ദേഹം ഫ്‌ളാറ്റുകളിൽ പരിശോധന നടത്തി. ഗോൾഡൻ കായലോരം ഫ്‌ളാറ്റ് ആണ് ആദ്യം പരിശോധിച്ചത്. സാങ്കേതിക സമിതി അംഗങ്ങളും ഒപ്പം ഉണ്ടായിരുന്നു. നാല് ഫ്‌ളാറ്റുകളും സംഘം പരിശോധിച്ചു. നിലവിലെ അവസ്ഥയിൽ ഫ്‌ളാറ്റുകൾ പൊളിക്കുമ്പോൾ ഉണ്ടാകാൻ ഇടയുള്ള അപകട സാധ്യതകൾ അദ്ദേഹം മനസിലാക്കി. പൊളിക്കാൻ അന്തിമ പട്ടികയിൽ ഉള്ള കമ്പനികളുമായി ചർച്ച നടത്തിയ ശേഷമായിരിക്കും കരാർ ആർക്ക് നൽകണമെന്നും എങ്ങനെ പൊളിക്കണം എന്നും തീരുമാനം ഉണ്ടാകുക.
Read Also :മരട് ഫ്‌ളാറ്റ് വിഷയം; നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാനുള്ള സമയപരിധി നീട്ടി
ഇതിനിടെ അന്തിമ പട്ടികയിലുള്ള മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡിഫൈസ് കമ്പനിയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരും ഫ്‌ളാറ്റുകൾ പരിശോധിച്ചു. ഇവരുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ദക്ഷിണ ആഫ്രിക്കയിലെ ജെറ്റ് ഡെമോളിഷൻ കമ്പനി പ്രതിനിധികളും ഇവർക്കൊപ്പം ഉണ്ടായിരുന്നു. നിയന്ത്രിത സ്‌ഫോടനത്തിലൂടെ തന്നെ ഫ്‌ളാറ്റുകൾ പൊളിക്കും എന്ന് പൊളിക്കൽ കമ്പനി പ്രധിനികൾ പറഞ്ഞു
സ്‌ഫോടനം നടത്തുമ്പോൾ സമീപത്തുള്ള കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കിമോ എന്ന കാര്യവും പരിശോധിച്ചു. അതേസമയം ഫ്‌ളാറ്റുകൾ പൊളിക്കുന്നതിലുള്ള ആശങ്ക അറിയിച്ച് പ്രദേശവാസികൾ സബ് കളക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here