സുനിൽ വധക്കേസ്; 25 വർഷത്തിന് ശേഷം യഥാർത്ഥ പ്രതി പിടിയിൽ

ഗുരുവായൂർ തൊഴിയൂരിലെ ആർഎസ്എസ് പ്രവർത്തകൻ സുനിൽ വധക്കേസിൽ 25 വർഷത്തിനുശേഷം യഥാർഥ പ്രതി പിടിയിൽ. ചാവക്കാട് തിരുവത്ര സ്വദേശി മൊയിനുദ്ധീൻ ആണ് അറസ്റ്റിലായത്. തീവ്രവാദ സംഘടനയായ ജംഇയത്തുൽ ഹിസാനിയയുടെ പ്രവർത്തകരാണ് കൊലയ്ക്ക് പിന്നിലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.
1994 ഡിസംബർ നാലിനാണ് ആർഎസ്എസ് പ്രവർത്തകനായ തൊഴിയൂർ സുനിൽ കൊലചെയ്യപ്പെടുന്നത്. കേസ് അന്വേഷിച്ച ലോക്കൽ പൊലീസ് ഏഴ് സിപിഐഎം പ്രവർത്തകരെ പ്രതികളാക്കി. 1997 മാർച്ചിൽ തൃശൂർ സെഷൻസ് കോടതി ഇവരിൽ നാലുപേർക്കു ജീവപര്യന്തം തടവു വിധിച്ചു. ശിക്ഷിക്കപ്പെട്ടവർ യഥാർഥ പ്രതികളല്ലെന്ന് 1997 ക്രൈംബ്രാഞ്ച് ഡി.ഐ.ജിയായിരുന്ന ടി.പി. സെൻകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കണ്ടെത്തി. സംസ്ഥാനത്ത് നടന്ന വിവിധ കൊലക്കേസുകളിൽ പങ്കാളികളായ ‘ജംഇയ്യത്തുൽ ഇഹ്‌സാനിയ’ എന്ന തീവ്രവാദസംഘടനയാണ് സുനിൽകുമാർ വധത്തിന് പിന്നിലെനായിരുന്നു കണ്ടെത്തൽ.
Read Also : കേന്ദ്ര സർക്കാർ- ആർഎസ്എസ് നയപരമായ ഭിന്നത മറനീക്കി പുറത്ത്
സുനിൽകുമാർ വധക്കേസിൽ ചെയ്യാത്ത കുറ്റത്തിന് നാലു വർഷത്തോളം ജയിൽശിക്ഷയനുഭവിച്ചവരെ പിന്നീട് ഹൈക്കോടതി വെറുതേവിടുകയും കേസിൽ പുനരന്വേഷണത്തിന് ക്രൈംബ്രാഞ്ചിന് നിർദ്ദേശം നൽകുകയും ചെയ്തു.
കേസിൽ ആകെ എട്ട് പ്രതികളാണ് ഉള്ളത്. ഇതിൽ ഒരാൾ മരിച്ചു .നാല് കൊലപാതകക്കേസിൽ പ്രതിയായ സെയ്തലവി അൻവരിയാണ് സുനിൽ വധക്കേസിലും ഒന്നാം പ്രതി. മറ്റു പ്രതികളിൽ പലരും വിദേശത്തേക്ക് കടന്നു. കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here