‘ഹിന്ദുവിന്റെ അട്ടിപ്പേറവകാശം ചെന്നിത്തലയുടെ കക്ഷത്ത് ആരെങ്കിലും വച്ച് തന്നിട്ടുണ്ടോ ?’: ചെന്നിത്തലയ്‌ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക്‌പോര്. ഹിന്ദുവിന്റെ അട്ടിപ്പേറവകാശം ചെന്നിത്തലയുടെ കക്ഷത്ത് ആരെങ്കിലും വച്ച് തന്നിട്ടുണ്ടോയെന്ന്മുഖ്യമന്ത്രി പിണറായി വിജയൻ. നവോത്ഥാന നായകനെന്ന അട്ടിപ്പേറ് കക്ഷത്തുവച്ച് നടക്കാമെന്ന മോഹം തകർന്നതിലെ ജാള്യമാണ് പിണറായിക്കെന്ന് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവന അന്തസാര ശൂന്യമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചു.
മഞ്ചേശ്വരത്തെ എൽഡിഎഫ് സ്ഥാനാർത്ഥി ശങ്കർ റൈ കപട ഹിന്ദുവാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമർശം അൽപ്പത്തരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഞ്ചേശ്വരത്ത് തോൽവി മണക്കുന്നത് കൊണ്ടാണ് എതിരാളികൾ എൽഡിഎഫ് സ്ഥാനാർത്ഥിയെ വ്യക്തിപരമായി ആക്രമിക്കുന്നത്. ശങ്കർ റൈ വിശ്വാസിയായതിൽ പ്രതിപക്ഷ നേതാക്കൾക്ക് എന്തിനാണ് വേവലാതിയെന്നും മുഖ്യമന്ത്രി ചോദിച്ചു.
Read Also : പാലായിൽ ജനങ്ങൾ യുഡിഎഫിന് നൽകിയത് താക്കീതെന്ന് രമേശ് ചെന്നിത്തല
പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് അതേ ഭാഷയിൽ മറുപടി നൽകി. ശബരിമല വിഷയത്തിൽ സത്യം മനസിലായപ്പോൾ സമനില തെറ്റിയ അവസ്ഥയിലാണ് പിണറായി വിജയന്നെന്ന് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. നാവിന് നിയന്ത്രണം ഇല്ലാത്ത ആളാണ് കേരളത്തിലെ മുഖ്യമന്ത്രിയെന്നും ഇരിക്കുന്ന പദവിയോട് മാന്യത പുലർത്താൻ പിണറായി വിജയൻ തയ്യാറാകണമെന്നും കെ.പി സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.
യുഡിഎഫ് വിശ്വാസം പറഞ്ഞ് വോട്ട് പിടിച്ചിട്ടില്ലെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. ശബരിമല വിഷയത്തിൽ നിയമനിർമാണത്തിന് യുഡിഎഫ് തയ്യാറാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here