ഐഎൻഎക്‌സ് മീഡിയ കേസ്; ചിദംബരത്തെ കസ്റ്റഡിയിൽ കിട്ടണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും

ഐഎൻഎക്‌സ് മീഡിയക്കേസിൽ പി ചിദംബരത്തെ കസ്റ്റഡിയിൽ കിട്ടണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം ഡൽഹി റോസ് അവന്യൂ കോടതി ഇന്ന് പരിഗണിക്കും.
ചിദംബരത്തെ ഹാജരാക്കാൻ തിഹാർ ജയിൽ സൂപ്രണ്ടിന് കോടതി നിർദേശമുണ്ട്. ചിദംബരത്തിന്റെയും ബെനാമികളുടെയും പേരിലുള്ള വിദേശ ബാങ്ക് അക്കൗണ്ടുകളെ കുറിച്ച് ചോദ്യം ചെയ്യണമെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം. നിലവിൽ ഐഎൻഎക്‌സ് മീഡിയയുമായി ബന്ധപ്പെട്ട സിബിഐ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ചിദംബരം.
Read More:ഐഎൻഎക്‌സ് മീഡിയക്കേസിൽ ജാമ്യം തേടി പി ചിദംബരം സുപ്രിംകോടതിയിൽ
സ്റ്റാർ ഇന്ത്യ മുൻ സിഇഒ പീറ്റർ മുഖർജിയുടെയും ഭാര്യ ഇന്ദ്രാണി മുഖർജിയുടെയും ഉടമസ്ഥതയിലുള്ള ഐഎൻഎക്സ് മീഡിയ എന്ന കമ്പനിക്ക് 305 കോടി രൂപ വിദേശഫണ്ട് ലഭിക്കാൻ അനധികൃതമായി പി ചിദംബരം ഇടപെട്ടെന്നാണ് കേസ്. 2017 മേയ് 15നാണ് കേസിൽ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡിന്റെ (എഫ്‌ഐപിബി) അനുമതി ലഭ്യമാക്കാൻ ഒന്നാം യുപിഎ സർക്കാരിന്റെ ധനമന്ത്രിയായിരിക്കെ ചിദംബരം ഇടപെട്ടെതാണ് ചിദംബരത്തിനെതിരെയുള്ള കേസ്. ഇടപാടിൽ ഇന്ദ്രാണിക്കും പീറ്ററിനും പുറമെ ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരവും പ്രതിയാണ്. ഇതുസംബന്ധിച്ച ആദായനികുതി നടപടികൾ ഒഴിവാക്കാൻ 5 കോടി രൂപ കൈക്കൂലി കൈപ്പറ്റിയെന്നതാണു കാർത്തിക്ക് എതിരെയുള്ള ആരോപണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here