Advertisement

‘എന്നെ പറ്റിച്ച് കേരളത്തിൽ ജീവിക്കാൻ അനുവദിക്കില്ല’; ഷെയ്ൻ നിഗമിനെതിരെ ജോബി ജോർജ് വധഭീഷണി മുഴക്കുന്ന ശബ്ദരേഖ പുറത്ത്

October 17, 2019
3 minutes Read

യുവ നടൻ ഷെയ്ൻ നിഗമിനെതിരെ നിർമാതാവ് ജോബി ജോർജ് വധഭീഷണി മുഴക്കുന്ന ശബ്ദരേഖ പുറത്ത്. തന്നെ പറ്റിച്ച് കേരളത്തിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ജോബി ജോർജ് പറയുന്നുണ്ട്. ഷെയ്ൻ നിഗമിന്റെ ഒരു സിനിമ പോലും കേരളത്തിൽ ഓടില്ലെന്നും അഭിനയിക്കാൻ അനുവദിക്കില്ലെന്നും ജോബി ഭീഷണി മുഴക്കുന്നു.

തനിക്ക് സിനിമയുടെ കാര്യത്തിൽ തീരുമാനമറിയണം. അത് മാത്രമാണ് തനിക്ക് പറയാനുള്ളത്. തന്റെ കാശ്, തന്റെ ക്രെഡിബിലിറ്റി. അത് കളയാൻ അനുവദിക്കില്ല. കഞ്ചാവ് വലിച്ചാണ് ഷെയ്ൻ വിളിച്ച് സംസാരിച്ചതെന്ന് അറിയാമെന്നും ജോബി പറഞ്ഞു. അതേസമയം, ഷെയ്‌ന്റെ ആരോപണങ്ങളെ തള്ളി ജോബി ജോർജ് രംഗത്തെത്തി. പണം വാങ്ങിയ ശേഷം ഷെയ്ൻ അഭിനയിക്കാൻ എത്തിയില്ലെന്നാണ് ജോബി ജോർജിന്റെ വാദം. 30 ലക്ഷത്തിന് പുറമെ പത്ത് ലക്ഷം കൂടി ഷെയ്ൻ ആവശ്യപ്പെട്ടു. ഇതിന് ശേഷം സിനിമയുടെ ബാക്കി ഭാഗം അഭിനയിക്കാൻ നടൻ എത്തിയില്ലെന്നാണ് ജോബിയുടെ ആരോപണം.

നിർമാതാവ് ജോബി ജോർജ് തനിക്കെതിരെ വധഭീഷണി മുഴക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ഷെയ്ൻ നിഗം തന്നെയാണ് രംഗത്തെത്തിയത്. ഷെയ്ൻ നായകനാകുന്ന പുതിയ ചിത്രം വെയിലിന്റെ നിർമാതാവാണ് ജോബി ജോർജ്. ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂൾ കഴിഞ്ഞതിന് ശേഷമാണ് വധഭീഷണി മുഴക്കിയതെന്നാണ് ഷെയ്ൻ വ്യക്തമാക്കിയത്. ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂൾ ഇരുപത് ദിവസമാണ് നിശ്ചയിച്ചിരുന്നത്. ഇത് പതിനാറ് ദിവസത്തിൽ പൂർത്തീകരിച്ച് ഷെയ്ൻ കുർബാനി എന്ന സിനിമയുടെ സെറ്റിലേക്ക് പോയി. രണ്ട് ചിത്രങ്ങളിലുമായി മൂന്ന് ഗെറ്റപ്പിലാണ് ഷെയ്ൻ വരുന്നത്. വെയിലിൽ മുന്നിലെ മുടി നീട്ടിയ ഗെറ്റപ്പിലാണ് ഷെയ്ൻ എത്തുന്നത്. കുർബാനിക്ക് മറ്റൊരു ഗെറ്റപ്പ് ആവശ്യമായതിനാൽ പിന്നിലെ മുടി മുറിച്ചു. ഇതിന്റെ പേരിലാണ് ജോബി ജോർജ് വധഭീഷണി മുഴക്കിയതെന്ന് ഷെയ്ൻ ഇൻസ്റ്റഗ്രാമിൽ ലൈവിലെത്തി വ്യക്തമാക്കുകയായിരുന്നു. അബീക്കയുടെ മകനായി ജനിച്ചതിന്റെ പേരിൽ മാത്രം അനുഭവിക്കുന്നതാണിതെന്നും തനിക്ക് മടുത്തെന്നും ഷെയ്ൻ പറഞ്ഞിരുന്നു.

സംഭവത്തിൽ ഷെയ്ൻ നിഗം താരസംഘടന അമ്മയ്ക്ക് പരാതി നൽകിയിരുന്നു. ജോബി ജോർജ് നടത്തിയ ഭീഷണിയുടെ വോയിസ് മെസേജ് അടക്കമാണ് സെക്രട്ടറി ഇടവേള ബാബുവിന് ഷെയ്ൻ പരാതി നൽകിയത്. പൊലീസിനെ സമീപിച്ച് നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് ഷെയ്‌ന്റെ തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top