ജമ്മു കശ്മീർ ലെജിസ്ലേറ്റിവ് കൗൺസിൽ റദ്ദാക്കി
ജമ്മു കശ്മീരിലെ സംസ്ഥാന ലെജിസ്ലേറ്റിവ് കൗൺസിൽ റദ്ദാക്കി. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പ്രഖ്യാപിച്ച നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് 62 വർഷം പഴക്കമുള്ള സംസ്ഥാന ലെജിസ്ലേറ്റിവ് കൗൺസിൽ റദ്ദാക്കിയത്. സംസ്ഥാന നിയമസഭ നിലനിർത്തിയിട്ടുണ്ടെങ്കിലും ഉപരിസഭയായി പ്രവർത്തിച്ചിരുന്ന സംസ്ഥാന ലെജിസ്ലേറ്റിവ് കൗൺസിൽ ഇല്ലാതാവുകയായിരുന്നു.
116 ലെജിസ്ലേറ്റിവ് കൗൺസിൽ ജീവനക്കാരോട് പൊതുഭരണ വകുപ്പിൽ റിപ്പോർട്ട് ചെയ്യാൻ ജമ്മുകാശ്മീർ സർക്കാർ നിർദേശിച്ചു.കൗൺസിൽ ജീവനക്കാരോട് ഒക്ടോബർ 22നകം റിപ്പോർട്ട് ചെയ്യാനാണ് ബുധനാഴ്ച രാത്രി ഇറങ്ങിയ ഉത്തരവിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ആഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കുകയും ജമ്മു കശ്മീർ, ലഡാക്ക് എന്നീ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തത്. ഒക്ടോബർ 31ന് കേന്ദ്രഭരണപ്രദേശങ്ങൾ നിലവിൽ വരും.
ജമ്മു കശ്മീരിൽ കൗൺസിലുമായി ബന്ധപ്പെട്ട വാഹനങ്ങളടക്കമുള്ള മുഴുവൻ വസ്തുക്കളും കെട്ടിടങ്ങളും പൊതുഭരണ വകുപ്പിന് കൈമാറണമെന്നും ഉത്തരവിലുണ്ട്. പാർലമെൻറ് നിയമത്തിന്റെ അടിസ്ഥാനത്തിൽ 1957ലാണ് ലെജിസ്ലേറ്റിവ് കൗൺസിൽ രൂപവത്കരിച്ചത്.
അതേ സമയം, കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്രസർക്കാർ തീരുമാനം വരുന്നതിന് തൊട്ടുമുൻപാണ് ഫാറൂഖ് അബ്ദുള്ള ഉൾപ്പെടെയുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. ആഗസ്റ്റ് അഞ്ച് മുതൽ ഫാറൂഖ് അബ്ദുള്ള തടവിലാണ്. മുൻ മുഖ്യമന്ത്രിയും ഫാറൂഖ് അബ്ദുള്ളയുടെ മകനുമായ ഒമർ അബ്ദുള്ള, മുൻ മുഖ്യമന്ത്രിയും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തി തുടങ്ങിയവരും ഇപ്പോഴും തടവിലാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here