മരട് ഫ്‌ളാറ്റ്; നഷ്ടപരിഹാരത്തിന് അർഹരായവർ നാളെ സത്യവാങ്മൂലം നൽകണമെന്ന് സബ് കളക്ടർ

മരടിൽ നഷ്ടപരിഹാരത്തിന് അർഹരായ ഫ്‌ളാറ്റുടമകൾ നാളെ സത്യവാങ്മൂലം നൽകണമെന്ന് സബ് കളക്ടർ. അതിനിടെ ഫ്‌ളാറ്റുകൾ പൊളിച്ചു തുടങ്ങി. ആൽഫ സെറീനിലെ ജനലുകളും വാതിലുകളും ഇതിനോടകം പൊളിച്ചു മാറ്റി. ഫ്‌ളാറ്റ് നിർമാതാവടക്കം മൂന്ന് പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു.
ജസ്റ്റിസ് ബാലകൃഷ്ണൻ നായർ സമിതി നിശ്ചയിച്ച പ്രകാരം നഷ്ട പരിഹാരത്തിന് അർഹരായ മരടിലെ 107 ഫ്‌ളാറ്റുടമകളോടാണ് സത്യവാങ്മൂലം നൽകാൻ നിർദേശിച്ചത്. ബാങ്ക് അക്കൗണ്ട് ഉൾപ്പെടെയുള്ള വിവരങ്ങൾ ചേർത്ത് നാളെ തന്നെ നഗരസഭയിൽ സത്യവാങ്മൂലം സമർപ്പിക്കണം. വിവരങ്ങൾ കൃത്യമായാൽ 2 ദിവസത്തിനകം നഷ്ട പരിഹാരത്തുക അക്കൗണ്ടിൽ നിക്ഷേപിക്കുമെന്ന് സബ്കളക്ടർ സ്‌നേഹിൽ കുമാർ പറഞ്ഞു.
ഫ്‌ളാറ്റ് നിർമാതാക്കൾ ഉൾപ്പടെ മൂന്ന് പേരെ കോടതി ക്രൈബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. ഒന്നാം പ്രതി ഹോളി ഫെയിത്ത് ഉടമ സാലി ഫ്രാൻസിസ്, രണ്ടാം പ്രതി മുൻ മരട് പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, മൂന്നാം പ്രതി മുൻ പഞ്ചായത്ത് സൂപ്രണ്ട് പിഇ ജോസഫ് എന്നിവരെ മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ജെയ്ൻ കൺസ്ട്രക്ഷൻസ് ഉടമ സന്ദീപ് മേത്ത, മുൻ പഞ്ചായത്ത് ക്ലാർക്ക് ജയറാം നായിക്ക്, ആൽഫ വെഞ്ചേഴ്‌സ് ഉടമ പോൾ രാജ് എന്നിവരിലേയ്ക്കാണ് ക്രൈംബ്രാഞ്ചിന്റെ ഇനിയുള്ള അന്വേഷണം.
അതിനിടെ മരടിലെ ഫ്‌ളാറ്റുകൾ പൊളിച്ചു തുടങ്ങി. ആൽഫ സെറിൻ ഫ്‌ളാറ്റിൽ കെട്ടിടത്തിനകത്തെ ജനലുകളും വാതിലുകളും പൊളിച്ചുനീക്കി ഭിത്തികൾ ഇടിച്ചുനിരത്തുകയാണ് ആദ്യജോലി.
16 നിലകളുള്ള ആദ്യ കെട്ടിടത്തിന്റെ 5 നിലകളിലെ ജനലും വാതിലുമുൾപ്പടെ പൊളിച്ചുമാറ്റി. പരമാവധി കെട്ടിടത്തെ ദുർബലമാക്കിയതിനുശേഷം സ്‌ഫോടകവസ്തുകൾ നിറയ്ക്കാൻ കോൺക്രീറ്റ്
ബീമുകൾക്കിടയിൽ കുഴികളെടുക്കും. ഒരുമാസത്തിനുള്ളിൽ ഈ ജോലികൾ തീർക്കും. തുടർന്നാവും
നിയന്ത്രിത സ്‌ഫോടനത്തിനുള്ള നടപടികളിലേക്ക് കടക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here