പോത്തിന്റെ ഉടമസ്ഥതയെ ചൊല്ലി കർണാടകയിൽ രണ്ട് ഗ്രാമങ്ങൾ തമ്മിൽ തർക്കം; ഒടുവിൽ മഠാധിപതി ഇടപെട്ട് പ്രശ്‌ന പരിഹാരം

പോത്തിന്റെ ഉടമസ്ഥതയെ ചൊല്ലി കർണാടകയിലെ രണ്ട് ഗ്രാമങ്ങൾ തമ്മിലുള്ള തർക്കത്തിന് ഒടുവിൽ പരിഹാരം. ദാവൻഗരെ ജില്ലയിലെ ബെലിമള്ളുരു, ശിവമൊഗ്ഗ ജില്ലയിലെ ഹാരനഹള്ളി എന്നീ ഗ്രാമങ്ങൾക്കിടയിലാണ് തർക്കം ഉടലെടുത്തത്. പോത്തിന്റെ ഡിഎൻഎ പരിശോധനയിലേക്ക് കാര്യങ്ങൾ എത്തിയതോടെ മഠാധിപതി ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.
ബെലിമള്ളുരുവിലെ ഗ്രാമ ക്ഷേത്രത്തിൽ നേർച്ചയായി സമർപ്പിച്ച പോത്തിനെ മുമ്പ് കാണാതായിരുന്നു. ഹാരനഹള്ളി മാരിക്കമ്പ ദേവി ക്ഷേത്ര പരിസരത്ത് കണ്ടെത്തിയ പോത്ത് തങ്ങളുടേതാണെന്ന അവകാശവാദവുമായി ബെലിമള്ളുരു നിവാസികൾ രംഗത്തെത്തി. പോത്ത് തങ്ങളുടേതാണെന്ന് പറഞ്ഞ് ഹാരനഹള്ളി നിവാസികളും രംഗത്തെത്തിയതോടെ തർക്കം ഉടലെടുത്തു.
തുടർന്ന് പോത്തിന്റേയും തള്ളയെരുമയുടേയും രക്തസാമ്പിൾ എടുത്ത് ഡിഎൻഎ പരിശോധന നടത്താമെന്ന അഭിപ്രായവുമായി ദാവൻകരെ എസ് പി ഹനുമന്ത രംഗത്തെത്തി. ഇത് രണ്ട് ഗ്രാമവാസികളും അംഗീകരിച്ചു. എന്നാൽ ഡിഎൻഎ പരിശോധനയാണെങ്കിൽപോലും നേർച്ചയാക്കിയ പോത്തിൽ നിന്ന് രക്തമെടുക്കാൻ പാടില്ലെന്ന അഭിപ്രായവുമായി ഹൊന്നാലി ഹിരേക്കൽ മഠാധിപതി ഒഡയാർ ചന്നമല്ലികാർജുന സ്വാമി രംഗത്തെത്തി. ഇതോടെ തർക്കത്തിന് പരിഹാരമാകുകയായിരുന്നു. ഇക്കാര്യത്തിൽ ഇനിയൊരു തർക്കമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തി, പരസ്പരധാരണ പ്രകാരം പോത്തിനെ ബെലിമള്ളൂരുകാർക്ക് കൈമാറാനാണ് തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here