ഉപതെരഞ്ഞെടുപ്പ്; എറണാകുളത്ത് മന്ദഗതിയില്‍, നാല് മണ്ഡലങ്ങളില്‍ 50 ശതമാനം പിന്നിട്ടു

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും കനത്ത മഴ വോട്ടിംഗിനെ കാര്യമായി ബാധിച്ചു. വട്ടിയൂര്‍ക്കാവില്‍ 51.47 ശതമാനവും കോന്നിയില്‍ 56.47 ശതമാനവും അരൂരില്‍ 61.47 ശതമാനവും എറണാകുളത്ത് 40.36 ശതമാനവും മഞ്ചേശ്വരത്ത് 56.74 ശതമാനവും പോളിംഗ് ഇതുവരെ രേഖപ്പെടുത്തി. രാവിലെ മുതല്‍ സംസ്ഥാനത്ത് കനത്ത പല മേഖലകളിലും കനത്ത മഴയാണ്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ കനത്ത മഴയെ തുടര്‍ന്ന് വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തുകളിലേക്ക് എത്താനാകാത്ത അവസ്ഥ ഉണ്ടായിരുന്നു. നിലവില്‍ മഴ കുറഞ്ഞ സാഹചര്യമാണുള്ളത്. അതിനാല്‍ തന്നെ പോളിംഗ് ശതമാനം ഉയരുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍.
എറണാകുളത്ത് പോളിംഗ് മന്ദഗതിയിലാണ്. ഉച്ച വരെ 25 ശതമാനത്തില്‍ താഴെയായിരുന്നു പോളിംഗ് രേഖപ്പെടുത്തിയത്. ഇന്നലെ രാത്രി മുതല്‍ തോരാതെ പെയ്ത മഴയില്‍ എറണാകുളം മണ്ഡലത്തിലെ പല സ്ഥലങ്ങളും വെള്ളത്തിലായിരുന്നു. ഇതോടെ വോട്ടര്‍മാര്‍ക്ക് പോളിംഗ് ബൂത്തുകളിലേക്ക് നടന്നെത്താന്‍ പോലും കഴിയാത്ത സ്ഥിതിയായിരുന്നു.
Read More: എറണാകുളം ഉൾപ്പെടെ കേരളത്തിലെ 7 ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട്
എറണാകുളത്ത് മാത്രം 11 ബൂത്തുകള്‍ മാറ്റി സ്ഥാപിച്ചു. അയ്യപ്പന്‍ കാവ്, കടാരിബാഗ് ഭാഗങ്ങളിലാണ് സ്ഥിതി രൂക്ഷമായത്. അരയോളം വെള്ളത്തില്‍ മുങ്ങിയ പലയിടത്തും ഏറെ ബുദ്ധിമുട്ടിയാണ് വോട്ടര്‍മാര്‍ ബൂത്തിലെത്തിയത്. പല ബൂത്തുകളിലും വൈദ്യുതി മുടങ്ങിയതും പ്രതിസന്ധി സൃഷ്ടിച്ചു. അതേ സമയം, എറണാകുളം നിയമസഭ മണ്ഡലത്തില്‍ നിലവില്‍ വോട്ടിംഗ് മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ മാധ്യമങ്ങളോട് വ്യക്തമാക്കി. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും പോളിംഗ് നടത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും എറണാകുളം കളക്ടര്‍ എസ് സുഹാസ് പറഞ്ഞു.
Read More: എറണാകുളത്ത് പോളിംഗ് മന്ദഗതിയിൽ
ഉച്ചയോടെ മഴക്ക് നേരിയ ശമനം വന്നത് പോളിംഗ് ശതമാനത്തില്‍ വര്‍ധനവ് ഉണ്ടാക്കിയിട്ടുണ്ട്.
റീപോളിംങ് ആവശ്യമുന്നയിച്ച് ചില പ്രാദേശിക നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ചിലയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ട് വോട്ടര്‍മാര്‍ക്ക് പോളിംങ് ബൂത്തിലെത്താന്‍ ബുദ്ധിമുട്ടുണ്ട്. ഈ സാഹചര്യം ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കുന്നില്ല. പോളിംഗ് ശതമാനം കുറവുള്ളത് എറണാകുളം മണ്ഡലത്തിലാണ്. നഗരത്തിലുണ്ടായ വെള്ളക്കെട്ട് പോളിംഗ് ശതമാനത്തെ സാരമായി ബാധിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here