മാർക്ക് ദാനവിവാദം: എംജി സർവകലാശാല ആസ്ഥാനത്തേക്ക് കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷം

മാർക്ക് ദാനവിവാദത്തിൽ അഴിമതി ആരോപിച്ച് കെഎസ്‌യു സംസ്ഥാന കമ്മിറ്റി എംജി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മാർച്ച് ഉദ്ഘാടനം ചെയ്തു. കുറച്ച് സമയത്തിന് ശേഷം പ്രവർത്തകർ ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷത്തിന് തുടക്കമായത്. ബാരിക്കേഡ് തകർത്ത് പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു.
ഇതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. പ്രവർത്തകർ പിന്തിരിയാതെ വന്നതോടെ ലാത്തിച്ചാർജ് നടത്തി. സംഘർഷത്തിൽ പത്തോളം കെഎസ്‌യു പ്രവർത്തകർക്കും പൊലീസിനും പരിക്കേറ്റു.
സംഘർഷത്തിൽ പരിക്കേറ്റ വിദ്യാർത്ഥികളെ കസ്റ്റഡിയിൽ നിന്നും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ, ഡിസിസി അധ്യക്ഷൻ ജോഷി ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. പ്രവർത്തകർക്കും പൊലീസിനും പരിക്കേറ്റു. കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ കെഎം അഭിജിത്തിന്റെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്.
കഴിഞ്ഞ ദിവസങ്ങളിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിനെതിരെ മാർക്ക് ദാന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. കോട്ടയത്ത് എംജി സർവകലാശാലയിൽ ഈ വർഷം ഫെബ്രുവരിയില്‍ നടത്തിയ അദാലത്തിന്റെ മറവിലാണ് മാർക്ക് ദാനം നടന്നിരിക്കുന്നത് എന്നായിരുന്നു ആരോപണം. അതിന്റെ തെളിവുകളും പുറത്ത് വന്നു. കൂടാതെ ചെന്നിത്തല ഈ വിഷയത്തിൽ ഗവർണ്ണറെയും കണ്ടിരുന്നു.
കോതമംഗലത്തെ സ്വാശ്രയ എഞ്ചിനിയറിംഗ് കോളജിലെ ബിടെക് വിദ്യാർത്ഥിനിയെ കോട്ടയത്ത് നടന്ന അദാലത്തിൽ മന്ത്രിയുടെ ഇടപെടലിലൂടെ മേഡറേഷൻ നൽകി വിജയിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. സർവകലാശാല ഉദ്യോഗസ്ഥരും ജോയന്റ് രജിസ്ട്രാറും വൈസ് ചാൻസിലറും നിരസിച്ച അപേക്ഷയിന്മേലാണ് മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും ചട്ടങ്ങൾ ലംഘിച്ച് ഇടപെടൽ നടത്തിയിരിക്കുന്നത്. സർവകലാശാലയുടെ അക്കാദമിക് കാര്യങ്ങളിൽ ഇടപെടാൻ മന്ത്രിക്ക് അധികാരമില്ല. മന്ത്രി നടത്തിയത് അധികാര ദുർവിനിയോഗമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here