പിടിതരാതെ ജംഷഡ്പൂരും കരുത്തോടെ ഒഡീഷയും; ഇന്ന് തീപാറും

ഐഎസ്എൽ ആറാം സീസണിലെ മൂന്നാം മത്സരത്തിൽ ഇന്ന് ജംഷഡ്പൂർ എഫ്സിയും ഒഡീഷ എഫ്സിയും തമ്മിൽ ഏറ്റുമുട്ടി. ജംഷഡ്പൂരിൻ്റെ ഹോംഗ്രൗണ്ടായ ജെആർഡി ടാറ്റ കോംപ്ലക്സിലാണ് മത്സരം. അറിയപ്പെടുന്ന കളിക്കാർ ഇല്ലാതെ സർപ്രൈസ് ടീമുമായി ഇറങ്ങുന്ന ജംഷഡ്പൂരും കരുത്തുറ്റ കളിക്കാർ അണിനിരക്കുന്ന ഒഡീഷ എഫ്സിയും തമ്മിലുള്ള മത്സരം തീപാറുമെന്നാണ് കരുതപ്പെടുന്നത്.
സുബ്രത പാൽ എന്ന ഗോൾകീപ്പറാണ് ജംഷഡ്പൂരിലെ സുപ്രധാന ആകർഷണം. ഇന്ത്യൻ താരങ്ങളാണ് ടീമിൻ്റെ കരുത്ത്. സുമീത് പാസി, ഫാറുഖ് ചൗധരി, സികെ വിനീത്, നരേന്ദർ ഗഹ്‌ലോട്ട്, റോബിൻ ഗുരുംഗ്, കീഗൻ പെരേര എന്നിങ്ങനെ ശ്രദ്ധേയരായ ഇന്ത്യൻ താരങ്ങൾ ടീമിലുണ്ട്. സ്പാനിഷ് ലീഗിൽ കളിച്ച, ഒട്ടേറെ സ്പാനിഷ് ക്ലബുകളെ പരിശീലിപ്പിച്ച അൻ്റോണിയോ ഇറിയോണ്ടോ എന്ന പരിശീലകൻ ഈ ടീം കൊണ്ട് എന്താണ് കാണിക്കാൻ പോകുന്നതെന്ന് കണ്ടറിയണം.
മറുവശത്ത് ഒഡീഷ എഫ്സി കടലാസിൽ അല്പം കൂടി ശക്തരാണ്. കഴിഞ്ഞ സീസണിൽ ബെംഗളുരുവിൽ കളിച്ച സിസ്കോ ഹെർണാണ്ടസ്, ജംഷഡ്പൂരിൻ്റെ കുന്തമുന ആയിരുന്ന ജെറി, ഡൽഹിക്കായി കഴിഞ്ഞ ഏതാനും സീസണുകളിൽ ഉജ്വല പ്രകടനം കാഴ്ച വെച്ച റോമിയോ ഫെർണാണ്ടസ്, വിനിത് റായ്, നാരായൺ ദാസ് തുടങ്ങിയവരാണ് ശ്രദ്ധേയമായ പേരുകൾ. മധ്യനിരയുടെ കരുത്തിലാണ് ഒഡീഷയുടെ നിലനില്പ്.
എന്തു തന്നെയായാലും ജയത്തോടെ തുടങ്ങുക എന്നതായിരിക്കും ഇരു ടീമുകളുടെയും ലക്ഷ്യം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here