Advertisement

മരട് ഫ്‌ളാറ്റ് നിർമാണ കേസ്; അന്വേഷണം രാഷ്ട്രീയ നേതാക്കളിലേക്കും വ്യാപിപ്പിക്കാൻ ക്രൈംബ്രാഞ്ച് നീക്കം

October 22, 2019
0 minutes Read

മരട് ഫ്‌ളാറ്റ് നിർമാണ കേസിൽ പ്രാദേശിക രാഷ്ട്രീയ നേതാക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ക്രൈംബ്രാഞ്ച് നീക്കം. മുൻ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ സിപിഐഎം പ്രാദേശിക നേതാക്കളോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകി. അതിനിടെ കേസിൽ നേരത്തെ അറസ്റ്റിലായ മുൻ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെ മൂന്നു പേരെ മൂവാറ്റുപുഴ വിജിലൻസ് കോടതി റിമാൻഡ് ചെയ്തു.

മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്‌ളാറ്റ് നിർമിക്കാൻ അനുമതി നൽകിയതിൽ പഞ്ചായത്ത് ഭരണസമിതിയുടെ അനുമതി സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രാദേശിക രാഷ്ട്രീയ നേതാക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ ക്രൈംബ്രാഞ്ച് പദ്ധതിയിട്ടിരിക്കുന്നത്. മുൻ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ പികെ രാജു, എം ഭാസ്‌കരൻ എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകി. ഇരുവരും നാളെ തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലെത്തി അന്വേഷണ സംഘത്തിന് മുൻപാകെ ഹാജരാകും.

തീരദേശ പരിപാലന നിയമത്തിൽ ഇളവ് ആവശ്യപ്പെട്ടും ഫ്‌ളാറ്റുകൾക്ക് അനുമതി നൽകാൻ സെക്രട്ടറിയോട് ശുപാർശ ചെയ്തും പഞ്ചായത്ത് യോഗം പാസാക്കിയ പ്രമേയം നേരത്തെ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചിരുന്നു. ഈ പ്രമേയം പിന്നീട് എഴുതി ചേർത്തതെന്നാണ് സിപിഎമ്മുകാരായ മുൻ പഞ്ചായത്ത് അംഗങ്ങളുടെ ആരോപണം.

അതോടൊപ്പം മുൻ പഞ്ചായത്ത് പ്രസിഡന്റ് ദേവസിയുടെ ഇടപെടലും അന്വേഷണം സംഘം പരിശോധിക്കുന്നുണ്ട്. അതിനിടെ നേരത്തെ ഈ കേസിൽ അറസ്റ്റിലായ ഹോളി ഫെയ്ത്ത് എംഡി സാനി ഫ്രാൻസിസ്, മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് ഉൾപ്പെടെ മൂന്നു പേരുടെയും ക്രൈംബ്രാഞ്ച് കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചു.

മരട് ഫ്‌ളാറ്റ് കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് മൂന്നു പേരെയും മൂവാറ്റുപുഴ വിജിലൻസ് കോടതി നവംബർ 5 വരെ റിമാൻഡ് ചെയ്തു. മൂന്നു പേരുടെയും ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

അതേസമയം, മരട് ഫ്‌ളാറ്റ് നിർമാണ കേസിൽ ആൽഫ വെഞ്ചേഴ്‌സ് എംഡി പോൾ രാജിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

എന്നാൽ, ജയിൻ കൺസ്ട്രക്ഷൻസ് എംഡി സന്ദീപ് മേത്തക്ക് മദ്രാസ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അടുത്ത മാസം 18 വരെ ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഫ്‌ളാറ്റ് നിർമാണ കേസിൽ ഒന്നാം പ്രതിയായ സന്ദീപ് മേത്തയെ പിടികൂടാൻ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ജയിൻ കൺസ്ട്രക്ഷൻസിന്റെ ചെന്നൈയിലെ ഓഫീസിൽ റെയ്ഡ് നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയാണ് സന്ദീപ് മേത്ത മുൻകൂർ ജാമ്യംതേടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top