മാർക്ക് ദാന വിവാദം: സർവകലാശാലകൾ നൽകിയ റിപ്പോർട്ടുകളിൽ കെടി ജലീലിന് ക്ലീൻ ചീറ്റ്

സാങ്കേതിക സർവകലാശാല മാർക്ക് ദാന വിവാദത്തിൽ നൽകിയ റിപ്പോർട്ടിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിന് ക്ലീൻ ചീറ്റ്.
റിപ്പോർട്ട് മന്ത്രിക്ക് അനുകൂലമായാണ് തയാറാക്കിയിരിക്കുന്നത്. ഗവർണർക്കാണ് സർവകലാശാല റിപ്പോർട്ട് നൽകിയത്. മന്ത്രിയുടെ ഓഫീസ് നൽകിയ വിശദീകരണം ശരിവെക്കുന്ന തരത്തിലാണ് റിപ്പോർട്ട്. എംജി സർവകലാശാലയും കഴിഞ്ഞ ദിവസം കെടി ജലീലിന് അനുകൂലമായി റിപ്പോർട്ട് നൽകിയിരുന്നു.
കെടി ജലീലിനെതിരെ മാർക്ക് ദാന ആരോപണവുമായി രംഗത്തെത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു.കോട്ടയത്ത് എംജി സർവകലാശാലയിൽ ഈ വർഷം ഫെബ്രുവരി നടത്തിയ അദാലത്തിന്റെ മറവിലാണ് മാർക്ക് ദാനം നടന്നിരിക്കുന്നത്.
കോതമംഗലത്തെ സ്വാശ്രയ എഞ്ചിനിയറിംഗ് കോളജിലെ ബിടെക് വിദ്യാർത്ഥിനിയെ കോട്ടയത്ത് നടന്ന അദാലത്തിൽ മന്ത്രിയുടെ ഇടപെടലിലൂടെ മേഡറേഷൻ നൽകി വിജയിപ്പിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. സർവകലാശാല ഉദ്യോഗസ്ഥരും ജോയന്റ് രജിസ്ട്രാറും വൈസ് ചാൻസിലറും നിരസിച്ച അപേക്ഷയിലാണ് മന്ത്രിയും പ്രൈവറ്റ് സെക്രട്ടറിയും ചട്ടങ്ങൾ ലംഘിച്ച് ഇടപെടൽ നടത്തിയിരിക്കുന്നത് എന്നായിരുന്നു ആരോപണം.
സർവകലാശാലയുടെ അക്കാദമിക് കാര്യങ്ങളിൽ ഇടപെടാൻ മന്ത്രിക്ക് അധികാരമില്ല. മന്ത്രി നടത്തിയത് അധികാരദുർവിനിയോഗമെന്ന് പ്രതിപക്ഷനേതാവ് ആരോപിച്ചിരുന്നു. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും മന്ത്രി രാജി വെക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. അദാലത്തിൽ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തത് ക്രമവിരുദ്ധമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
സാങ്കേതിക എഞ്ചിനിയറിംഗ് സർവകലാശാലയിലെ വിദ്യാർത്ഥിക്ക് മാർക്ക് കൂട്ടിനൽകാൻ മന്ത്രി ഇടപെട്ടത് നേരത്തെ വിവാദമായിരുന്നു. മാനുഷിക പരിഗണന നൽകിയാണ് ഇടപെട്ടതെന്നായിരുന്നു അന്ന് മന്ത്രിയുടെ വിശദീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here