കോൺഗ്രസിലെ വനിതകൾക്ക് പ്രതീക്ഷ നൽകി ഷാനിമോൾ ഉസ്മാന്റെ വിജയം

അരൂരിൽ ഷാനിമോൾ ഉസ്മാന്റെ വിജയം ആഘോഷിക്കപ്പെടുമ്പോൾ സന്തോഷിക്കുന്നത് കോൺഗ്രസിലെ വനിതാ നേതാക്കൾ കൂടിയാണ്. വരും തെരഞ്ഞെടുപ്പുകളിൽ തോൽക്കുന്ന സീറ്റുകൾ നൽകുമ്പോൾ വിജയസാധ്യതയുള്ള സീറ്റുകൾ ആവശ്യപ്പെടാൻ ഷാനിമോളുടെ വിജയം സഹായകരമാകുമെന്നാണ് വനിതാ നേതാക്കൾ പ്രതീക്ഷിക്കുന്നത്.
നിയമസഭയിലേക്ക് കോൺഗ്രസിന്റെ ചുരുക്കം ചില വനിതാ നേതാക്കൾ മാത്രമാണ് ജയിച്ചു കയറിയത്. 2001 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രാധാ രാഘവൻ, ശോഭനാ ജോർജ് തുടങ്ങിയവർ തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2011 ൽ നടന്ന തെരഞ്ഞെടുപ്പിൽ പി കെ ജയലക്ഷ്മിയും നിയമസഭയിലെത്തി. 2016 ൽ ബിന്ദു കൃഷ്ണ, ശാന്താ ജയറാം, ലതികാ സുഭാഷ്, ഷാഹിദാ കമാൽ ഉൾപ്പെടെയുള്ളവർക്ക് സീറ്റ് നൽകിയെങ്കിലും ഒരാൾക്ക് പോലും വിജയിക്കാനായില്ല.
വനിതാ നേതാക്കൾക്ക് തെരഞ്ഞെടുപ്പിൽ പ്രാതിനിധ്യം നൽകണമെന്ന് കോൺഗ്രസ് നേതാക്കൾ പറയുമെങ്കിലും അപ്രധാനമായ തോൽക്കുന്ന സീറ്റുകൾ മാത്രമാണ് ലഭിക്കാറുള്ളത്. വനിതാ നേതാക്കൾക്ക് ഇക്കാര്യത്തിൽ അമർഷവുമുണ്ട്. ഷാനിമോളുടെ വിജയം ഇതിനൊരു പരിഹാരമാകുമെന്നാണ് വനിതാ നേതാക്കൾ കരുതുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here