വ്യവസായ സൗഹൃദ പട്ടികയിൽ ഇന്ത്യയ്ക്ക് മുന്നേറ്റ സാധ്യതയെന്ന് ലോക ബാങ്ക്

ധീരമായ മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയാറായാൽ വ്യവസായ സൗഹൃദ പട്ടികയിൽ ഇന്ത്യയ്ക്ക് ഇനിയും മുന്നേറാൻ കഴിയുമെന്ന് ലോക ബാങ്ക്. ഇന്ത്യയിൽ വ്യവസായ സൗഹാർദ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ ലാറ്റിൻ അമേരിക്ക, യുറോപ്പ് എന്നീ രാജ്യങ്ങളെയാണ് ഇന്ത്യ നേരിടേണ്ടതെന്ന് ലോക ബാങ്ക് ഇക്കണോമിക്‌സ് ഡെവലപ്പ്‌മെന്റ് ഡയറക്ടർ സിമിയോൺ ജാങ്കോവ് പറഞ്ഞു.
പാപ്പരത്ത നിയമം, നികുതി ഘടന, കരാർ നിയമം തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള പരിഷ്‌കരണ ദൗത്യം കാര്യക്ഷമമാക്കാൻ കഴിഞ്ഞാൽ അടുത്ത ഒന്നോ രണ്ടോ വർഷത്തിനകം ലോക ബാങ്ക് പട്ടികയിൽ ഇന്ത്യയ്ക്ക് അമ്പത് മുതൽ നാൽപ്പത് വരെയുള്ള റാങ്കുകളിലേക്ക് എത്തിപ്പെടാൻ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കഴിഞ്ഞ ദിവസം ലോകബാങ്ക് പുറത്തിറക്കിയ വ്യവസായ അന്തരീക്ഷ സർവേയിൽ 63-ാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. 190 രാജ്യങ്ങളുള്ള പട്ടികയിൽ മുൻ വർഷത്തേതിനെ അപേക്ഷിച്ച് വലിയൊരു മുന്നേറ്റമാണ് ഇന്ത്യയ്ക്ക് ഉണ്ടായിരിക്കുന്നത്.
സാമ്പത്തിക വളർച്ചയിൽ ഇന്ത്യ പിന്നോട്ട് പോകും എന്ന് വിവിധ ഏജൻസികളുടെ സർവേ ഫലം പുറത്തു വന്നതിനു പിന്നാലെയാണ് ലോകബാങ്കിന്റെ വ്യവസായ അന്തരീക്ഷ സർവേ ഫലം പുറത്തു വരുന്നത്. പുനരുദ്ധാരണ പദ്ധതികളും, വിദേശ നിക്ഷേപം ആകർഷിക്കാനുള്ള നടപടിയും, സ്വകാര്യ മേഖലയിലെ ഉണർവുമാണ് ഇന്ത്യയെ വ്യവസായ അന്തരീക്ഷ സർവേയിൽ മുന്നിലേക്ക് എത്തിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here