60 മണിക്കൂർ പിന്നിട്ടു; തിരുച്ചിറപ്പള്ളിയിൽ രക്ഷാപ്രവർത്തനം പ്രതിസന്ധിയിൽ
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു.
രക്ഷാപ്രവർത്തനം 60 മണിക്കൂർ പിന്നിട്ടു. കുഴൽക്കിണറിന് സമാന്തരമായി കുഴിയെടുത്ത് കുഞ്ഞിനെ പുറത്തെടുക്കാനാണ് ശ്രമം. എന്നാൽ കാഠിന്യമേറിയ പാറ രക്ഷാപ്രവർത്തനത്തിന് തടസമായിരിക്കുകയാണ്.
കിണർ നിർമാണം ഉപേക്ഷിക്കുന്നതിനേക്കുറിച്ച് ഉദ്യോഗസ്ഥർ ചർച്ച നടത്തുകയാണ്. പാറയില്ലാത്തിടത്ത് കിണർ കുഴിച്ച് കുട്ടിയെ പുറത്തെടുക്കുന്ന കാര്യം പരിശോധിച്ചുവരികയാണ്.
വെള്ളിയാഴ്ച വൈകീട്ടാണ് രണ്ടര വയസുകാരൻ സുജിത്ത് കുഴൽക്കിണറിൽ വീണത്. 600 അടി ആഴമുള്ള കുഴൽക്കിണറിൽ 100 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നത്. 26 അടി താഴ്ചയിലായിരുന്ന കുട്ടിയുടെ കൈയിൽ കുരുക്കിട്ട് ഉയർത്താനുള്ള ശ്രമത്തിനിടെ വഴുതി 68 അടി താഴ്ചയിലേക്ക് പതിച്ചിരുന്നു. രക്ഷാപ്രവർത്തനം തുടരുന്നതിനിടെ വീണ്ടും ആഴത്തിലേക്ക് വീഴുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here