വാളയാർ പീഡനക്കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്; 100 മണിക്കൂർ സത്യാഗ്രഹവുമായി ബിജെപി

വാളയാർ പീഡനക്കേസിനെ രാഷ്ട്രീയപരമായി ഉയർത്തികൊണ്ടുവന്ന് പ്രതിപക്ഷ കക്ഷികൾ. കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യമാണ് മുന്നണികൾ ഉയർത്തിക്കാണിക്കുന്നത്.
കേസിലെ സിപിഐഎം ഇടപെടൽ ഉയർത്തിക്കാട്ടിയാണ് പ്രതിപക്ഷപാർട്ടികൾ പ്രക്ഷോഭവുമായി രംഗത്തെത്തിയിരിക്കുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയതിന് പിന്നാലെ യുഡിഎഫ് സംഘം വാളയാറിൽ പെൺകുട്ടികളുടെ വീട്ടിൽ സന്ദർശനം നടത്തി.
Read Also: വാളയാർ പീഡനക്കേസ്: പുനരന്വേഷണമാണ് വേണ്ടതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ
കേസിൽ ഗവണ്മെന്റും പോലീസും ഒത്തുകളിക്കുകയാണെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ ആരോപിച്ചു. കൂടുതൽ പ്രക്ഷോഭ പരിപാടികൾ കൂടിയാലോചനകൾക്ക് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തി. അട്ടപ്പള്ളത്ത് ആരംഭിച്ച 100 മണിക്കൂർ സത്യാഗ്രഹം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. കേസിൽ എന്താണ് സംഭവിച്ചതെന്ന് സർക്കാർ ധവളപത്രം ഇറക്കി വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കുമ്മനവും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചറും പെൺകുട്ടികളുടെ വീട് സന്ദർശിച്ചു. ഇന്നലെ പാലക്കാട് എസ്പി ഓഫീസിലേക്ക് യുവമോർച്ചയും യൂത്ത് കോൺഗ്രസും മാർച്ച് നടത്തിയിരുന്നു. വിഷയത്തെ രാഷ്ട്രീയമായി തന്നെ നേരിടാനാണ് മുന്നണികളുടെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here