കോളജ് കാലത്തെ മമ്മൂക്കയെ കണ്ടിട്ടുണ്ടോ? താരത്തിന്‍റെ അപൂർവ ചിത്രം വൈറലാകുന്നു

മഹാരാജാസ് കോളജിലെ പൂർവ വിദ്യാർഥിയുടെ ചിത്രമാണിത്. സിനിമയിൽ ചാൻസ് തേടി നടന്ന ആ യുവാവ് പിന്നീട് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ താരമായി.
മൂന്നു ദേശീയ അവാർഡുകളും പത്മശ്രീയും നേടിയെടുത്ത മലയാളത്തിന്റെ സ്വന്തം മമ്മൂക്ക സുഹൃത്തിനോടൊപ്പം ഇരിക്കുന്ന പഴയകാല ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം വൈറലാകുന്നു.
Read Also:തെന്നിന്ത്യൻ ഇതിഹാസങ്ങൾ: വോഗ് മാഗസിന്റെ പട്ടികയിൽ മമ്മൂട്ടിയും ശോഭനയും
ഫോട്ടോയിൽ കൂടെയുള്ള സുഹൃത്ത് സഹപാഠിയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനും കാർഷിക യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലറുമായ കെആർ വിശ്വംഭരനാണ്. ശ്രീനിവാസൻ രാമചന്ദ്രനാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. കൂടെ രസകരമായ ഒരു കുറിപ്പും ചേർത്തിട്ടുണ്ട്.
കുറിപ്പ് ഇങ്ങനെ,
ഒരു ചിന്നക്കഥൈ സൊല്ലുട്ടു മാ…
കൂട്ടുകാരൻ അഖിലേഷിന്റെ(മഹാരാജാസ്, ഇസ്ലാമിക്ക് ഹിസ്റ്ററി,)അമ്മ പറഞ്ഞിട്ടുണ്ട്. അവന്റെ അച്ഛൻ ഉമാകാന്ത് ചേട്ടൻ ഐവി ശശിയുടെ അസോസിയേറ്റ് ആയിരുന്നു. ഒരു പടം അനൗൺസ് ചെയ്തതിന്റെ പിറ്റേന്ന് രാവിലെ മുറ്റമടിക്കാൻ പടിവാതിൽ തുറന്നപ്പോൾ, ചാൻസ് ചോദിക്കാൻ ആ തണുത്ത വെളുപ്പാൻ കാലത്ത് ബസ്സും കേറി വന്ന ഒരു മെലിഞ്ഞു നീണ്ടൊരാളെ കണികണ്ട കഥ..
വാശിയല്ല, പിടിവാശി…
എത്ര ചുട്ടുപഴുത്തിട്ടാണെന്നറിയോ നക്ഷത്രങ്ങൾക്കിത്ര തിളക്കം..!
ഈ മഹാരാജാസ് ജീവിതകാലം പറഞ്ഞു തരും ഒരു താരമായി വളർന്ന് ആകാശത്തിന്റെ ഉയരങ്ങളെ കീഴടക്കുവാൻ കഠിനമായി യത്നിച്ച ഒരു സാധാ മുഹമ്മദ് കുട്ടിയെന്ന യുവാവിന്റെ നിശ്ചയദാർഢ്യത്തെക്കുറിച്ച്. എത്ര മനോഹരവും തീഷ്ണവുമായിരുന്നിരിക്കണം ആ മഹാരാജാസ് കാലങ്ങൾ..
മഹാരാജാസ് കോളേജിലെ ഒരു കാലത്തെ ഡ്രാമ ക്ലബിലെ സ്ഥിരം സാന്നിദ്ധ്യമായി അഭിനയ ജീവിതത്തിലെ തീഷ്ണമായ ചവിട്ടുപാതകൾ താണ്ടി സിനിമയിലേക്ക് എത്തിപ്പെടുന്നതിന് വളരെ മുന്നത്തെ മമ്മൂക്കയുടെ കോളേജ് കാല ചിത്രമാണിത്. പ്രിയ സ്നേഹിതനും പിന്നീട് എറണാകുളം കളക്ടറുമായ വിശ്വംഭരൻ സാറാണ് ഗ്ലാസ് വെച്ചു നിൽക്കുന്നത്.
മുഹമ്മദ് കുട്ടിയെന്ന മമ്മൂട്ടി എറണാകുളം മഹാരാജാസ് കോളേജിൽ നിന്നാണ് ബിരുദമെടുത്തത്. പല വേദികളിലും തന്റെ കോളജ് കാലത്തെക്കുറിച്ച് താരം വാചാലനാകാറുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here