പ്രോസിക്യൂഷൻ വാദങ്ങളെല്ലാം അനുമാനങ്ങളെ അടിസ്ഥാനമാക്കി; വാളയാർ കേസിൽ കോടതി വിധിപ്പകർപ്പ് പുറത്ത്

വാളയാർ കേസിൽ മുഖ്യപ്രതികളെ വെറുതെ വിട്ട കോടതി വിധിപ്പകർപ്പ് പുറത്ത്. പ്രോസിക്യൂഷന്റെ വാദങ്ങളെല്ലാം അനുമാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനങ്ങൾ മാത്രമാണ് കുറ്റപത്രത്തിൽ ഉണ്ടായിരുന്നതെന്നും പാലക്കാട് പോക്‌സോ കോടതിയുടെ വിധിയിൽ പറയുന്നു.
കേസിൽ സാഹചര്യ തെളിവുകളോ, നേരിട്ടുള്ള തെളിവുകളോ ഇല്ല. തെളിവായി ലഭിച്ച വസ്ത്രങ്ങൾ പീഡന സമയത്ത് പെൺകുട്ടികൾ ധരിച്ചോ എന്ന് ഉറപ്പിക്കാനായില്ല. കുറ്റകൃത്യവുമായി പ്രതികളെ ബന്ധിപ്പിക്കാൻ ശാസ്ത്രീയ തെളിവുകളില്ലെന്നും പ്രോസിക്യൂഷന്റേത് ദയനീയ പരാജമാണെന്നും കോടതി വിധിയിൽ പറയുന്നു.
പെൺകുട്ടികൾ ലൈംഗിക പീഡനത്തിനിരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നതല്ലാതെ അത് തെളിയിക്കുന്ന യാതൊന്നും ഹാജരാക്കാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. പ്രതികളുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ ഹാജരാക്കുന്നതിനും പ്രോസിക്യൂഷന് വീഴ്ച പറ്റി. പ്രതികൾ പരസ്പരം വിളിച്ച ഫോൺ രേഖകൾ പോലും ഹാജരാക്കിയിട്ടില്ലെന്നും വിധിയിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here