ആലുവ എടത്തലയിൽ വ്യാപാര സമുച്ചയത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് അപകടം
ആലുവ എടത്തല കുഞ്ചാട്ടുകര കവലയിൽ കാലപഴക്കംചെന്ന വ്യാപാര സമുച്ചയത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. കച്ചവട സ്ഥാപനങ്ങളിൽ ഉണ്ടായിരുന്നവരെല്ലാം ഓടിമാറിയതിനാൽ ആർക്കും പരുക്കില്ല. കെട്ടിടത്തിൽ താമസിച്ചിരുന്ന അന്യ സംസ്ഥാന തൊഴിലാളികളും അത്ഭുതകമായി രക്ഷപ്പെട്ടു.
കുഞ്ചാട്ടുകര സ്വദേശിയായ വാടശേരി ശശിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ഇടിഞ്ഞു വീണത്. 35 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിൽ കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ഈർപ്പം തട്ടിയതാണ് കെട്ടിടം താഴേക്ക് പോകാൻ കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഏകദേശം 1500 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ രണ്ട് നിലയിലായി എട്ട് സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. മുകളിലെ നിലയുടെ പിൻവശമാണ് കോൺക്രീറ്റ് ഭാഗം ഉൾപ്പെടെ ആദ്യം ഇടിഞ്ഞത്. ശബ്ദം കേട്ട് താഴത്തെ കടകളിൽ ഉണ്ടായിരുന്നവർ റോഡിലേക്ക് ഇറങ്ങി ഓടുകയായിരുന്നു.
അടുത്തകാലത്ത് കെട്ടിട ഉടമ കടകളുടെ മുൻവശം ബലപ്പെടുത്തിയെങ്കിലും പിൻവശം അറ്റകുറ്റപ്പണി നടത്തിയില്ല. ഇടിഞ്ഞ കെട്ടിടത്തിന്റെ തൊട്ടടുത്ത് തന്നെയുള്ള കെട്ടിടത്തിലും അന്യ സംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ടായിരുന്നു. അവരും ഓടി മാറിയതിനാൽ രക്ഷപ്പെട്ടു. ആലുവയിൽ നിന്നും ഫയർഫോഴ്‌സും എടത്തല പോലീസും സ്ഥലത്തെത്തി. കെട്ടിടത്തിന്റെ പരിസരത്ത് നിന്നും ആളുകളെ മാറ്റി സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കി. കെട്ടിട ഉടമക്ക് നോട്ടീസ് നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അധികൃതർ അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here