താൻ മരിച്ചാൽ മകനെ നോക്കാനാളില്ല; ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്തി 88കാരനായ അച്ഛൻ ആത്മഹത്യക്ക് ശ്രമിച്ചു

ഭിന്നശേഷിക്കാരനായ മകനെ കൊലപ്പെടുത്തി 88കാരനായ അച്ഛൻ ആത്മഹത്യക്ക് ശ്രമിച്ചു. റിട്ടയർഡ് കേന്ദ്രസർക്കാർ ജീവനക്കാരനായ വിശ്വനാഥനാണ് മകൻ വെങ്കിട്ടരാമനെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. താൻ മരണപ്പെട്ടാൽ മകനെ നോക്കാൻ ആരുമുണ്ടാവില്ല എന്ന ആശങ്കയിലായിരുന്നു കൊല. ചെന്നൈയിലായിരുന്നു സംഭവം.
ചെന്നൈ അല്‍വാര്‍പേട്ടിലെ സെനോട്ട ഫസ്റ്റ് സ്ട്രീറ്റിലെ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു 15 വർഷമായി വിശ്വനാഥൻ്റെയും വെങ്കിട്ടരാമൻ്റെയും ജീവിതം. കഴിഞ്ഞ വെള്ളിയാഴ്ച ഇവരുടെ വീട്ടിൽ നിന്ന് ദുർഗന്ധം വരാൻ തുടങ്ങിയതോടെ സമീപവാസികൾ പൊലീസിനെ വിവരം ധരിപ്പിച്ചു. വാതിൽ പൊളിച്ച് അകത്തു കയറിയ പൊലീസ് അഴുകിത്തുടങ്ങിയ വെങ്കിട്ടരാമൻ്റെ മൃതദേഹവും മൃതദേഹത്തിനു സമീപം ബോധരഹിതനായി കിടക്കുന്ന വിശ്വനാഥനെയും കണ്ടെത്തി. വിശ്വനാഥനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ അവസ്ഥ ഗുരുതരമായി തുടരുകയാണ്.
ഭിന്നശേഷിക്കാരനായ മകനെ തൻ്റെ മരണശേഷം ആരു സംരക്ഷിക്കും എന്ന ആശങ്ക കൊണ്ടാണ് മകനെ കൊന്ന് ആത്മഹത്യ ചെയ്യാൻ വിശ്വനാഥൻ തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. മകന് ഉയർന്ന അളവിൽ ഉറക്കഗുളിക നൽകിയ വിശ്വനാഥൻ സ്വയം കഴിക്കുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here