രൂപേഷിനുമേല്‍ ചുമത്തിയ യുഎപിഎ റദ്ദാക്കിയ വിധി; സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും

മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ ചുമത്തിയ യുഎപിഎ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ നീക്കം. മൂന്നു കേസുകളില്‍ ഈ ആഴ്ച തന്നെ അപ്പീല്‍ നല്‍കാനാണ് ഏജിക്ക് നിര്‍ദേശം നല്‍കിയത്.
മാവോയിസ്റ്റ്, യുഎപിഎ വിഷയങ്ങളില്‍ മുന്നണിയില്‍ അസ്വാരസ്യം നിലനില്‍ക്കെ തന്നെയാണ് സര്‍ക്കാര്‍ നീക്കം എന്നതാണ് ശ്രദ്ധേയം. വളയം, കുറ്റ്യാടി സ്‌റ്റേഷനുകളില്‍ രൂപേഷിനെതിരെ രജിസ്റ്റര്‍ ചെയ്ത മൂന്നു യുഎപിഎ കേസുകള്‍ കഴിഞ്ഞമാസം ഹൈക്കോടതി റദ്ദാക്കിയിരുന്നു. നിലവിലെ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കേസുകള്‍ പലതും റദ്ദാക്കേണ്ട സ്ഥിതിയാണുള്ളതെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കും.
വിഷയത്തില്‍ സിപിഐഎമ്മിലും മുന്നണിയിലും എതിര്‍പ്പുകള്‍ തലപൊക്കിയതോടെയാണ് പുതിയ നീക്കം. ഇതുവഴി മാവോയിസ്റ്റ് വിരുദ്ധ നിലപാടാണ് സര്‍ക്കാരിനുള്ളത് എന്ന് ചൂണ്ടിക്കാണിക്കലും വിഷയത്തിലെ സിപിഐ നിലപാടിന് മുന്നില്‍ മുട്ടുമടക്കില്ലെന്ന മുന്നറിയിപ്പ് നല്‍കലുമാണ് ലക്ഷ്യം വയ്ക്കുന്നത്.
രൂപേഷിനെതിരായ യുഎപിഎ കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും കാലതാമസമുണ്ടായെന്നു കണ്ടെത്തിയായിരുന്നു കോടതി ഇടപെടല്‍. യുഎപിഎ നിയമപ്രകാരം കേസെടുത്താല്‍ അന്വേഷണ ഏജന്‍സി ഏഴു ദിവസത്തിനകം സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കണം. തുടര്‍ന്ന് സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കണം. എന്നാല്‍ ഇത് ഒരുവര്‍ഷം നീണ്ടു പോയെന്നും യുഎപിഎ നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാണിച്ചായിരുന്നു രൂപേഷ് ഹൈക്കൊടതിയെ സമീപിച്ചത്.
കോഴിക്കോട് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതും, മഞ്ചിക്കണ്ടിയില്‍ നാല് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതും മുന്നണിയിലും പുറത്തും സജീവ ചര്‍ച്ചയാണ്. ഈ അവസരത്തില്‍ തന്നെയാണ് സര്‍ക്കാര്‍ രൂപേഷിനെതിരായ കേസില്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here