സമാധാന കരാറിൽ ഒപ്പുവച്ച് യമൻ ഭരണകൂടവും വിഭജനവാദികളും
യമൻ ഭരണകൂടവും തെക്കൻ യമനിലെ വിഭജനവാദികളും സമാധാന കരാറിൽ ഒപ്പുവച്ചു. സൗദിയുടെ മധ്യസ്ഥതയിൽ റിയാദിൽ നടന്ന ചർച്ചയിലാണ് ഇരുവിഭാഗവും കരാറിൽ ഒപ്പവെച്ചത്. കരാർ പ്രകാരം മന്ത്രിസ്ഥാനങ്ങൾ ഇരു വിഭാഗവും പങ്കിട്ടെടുക്കും.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ മധ്യസ്ഥതയിലായിരുന്നു ചടങ്ങ്. യമൻ പ്രസിഡന്റ് അബ്ദുറബ്ബ് മൻസൂർ അൽ ഹാദി, അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. കരാർ പ്രകാരം നിലവിലുള്ള ഭരണകൂടവും വിഭജന വാദികളായ സതേൺ ട്രാൻസിഷണൽ കൗൺസിലും യമനിലെ മന്ത്രിസ്ഥാനങ്ങൾ വീതംവയ്ക്കും. ഇത് സ്ഥിരതയുള്ള സർക്കാറിന് വഴിവെക്കുമെന്നും സൗദി കൂടെയുണ്ടെന്നും ചർച്ചയിൽ മുഹമ്മദ് ബിൻ സൽമാൻ പറഞ്ഞു.
യമനിലെ ഇൻഫർമേഷൻ മിനിസ്റ്റർ മുഅമ്മർ ഇറിയാനി, സതേൺ ട്രാൻസിഷണൽ കൗൺസിൽ പ്രസിഡന്റ് ഐദറോസ് അൽ സുബൈദി തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. തെക്കൻ യമനിലെ സംഘർഷങ്ങൾക്ക് ഒരു പരിധിവരെ ഇതുവഴി പരിഹാരമാകും എന്നാണ് പ്രതീക്ഷ. യമനിലെ തെക്കൻ ഭാഗങ്ങളിൽ പലതും വിഭജനവാദികളുടെ നിയന്ത്രണത്തിലായിരുന്നു. സമാധാന കരാറിൽ ഒപ്പുവച്ചതോടെ യമനിൽ ഹൂതികൾക്കെതിരെയുള്ള നീക്കം ശക്തമാകുമെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here