അയോധ്യാ വിധി: രാജ്യത്ത് കനത്ത സുരക്ഷ; കേരളത്തിലും ജാഗ്രതാ നിർദ്ദേശം
അയോധ്യാ വിധി പ്രസ്താവത്തോടനുബന്ധിച്ച് രാജ്യത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തും സുരക്ഷ ശക്തമാക്കി. ഡിജിപി ലോക്നാഥ് ബഹ്റക്ക് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളാ അതിർത്തികളിലും ജാഗ്രതാ നിർദ്ദേശമുണ്ട്.
വെള്ളിയാഴ്ച വൈകിട്ടോടെ തന്നെ സുപ്രീംകോടതിക്ക് ചുറ്റുമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പൊലീസ് വര്‍ധിപ്പിച്ചിരുന്നു. ഉത്തർപ്രദേശിലേക്ക് 4000 അർധസൈനികരെ അയച്ചിട്ടുണ്ട്.
റെയില്‍വേ മന്ത്രാലയവും സുരക്ഷ ശക്തമാക്കി. സ്‌റ്റേഷനുകള്‍, പ്ലാറ്റ്‌ഫോമുകള്‍, തുരങ്കങ്ങള്‍, പാര്‍ക്കിംഗ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിരന്തര പരിശോധന നടത്തും എന്ന് റെയിൽവേ അറിയിച്ചു. രാജ്യത്തെ പ്രധാനപ്പെട്ട 78 റെയില്‍വേ സ്‌റ്റേഷനുകളിൽ കാവലിനായി കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചു. ട്രെയിനുകളുടെ സുരക്ഷയും വർധിപ്പിച്ചു. ഇതിനായി കൂടുതൽ പേരെ വിന്യസിച്ചു. സുരക്ഷാ സേനാംഗങ്ങളുടെ അവധി റദ്ദാക്കി എല്ലാവരെയും തിരികെ വിളിപ്പിച്ചിട്ടുണ്ട്. പ്രശ്നസാധ്യതാ മേഖലകളിലും സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ സാധ്യതയുള്ള ഇടങ്ങളിലും നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌കാനറുകള്‍, സിസിടിവി ക്യാമറകള്‍ എന്നിവയുടെ തകരാറുകള്‍ അടിയന്തരമായി പരിഹരിക്കാനും റെയിൽവേ നിർദ്ദേശം നൽകി.
രാജ്യത്തെ സുപ്രധാന ആരാധനാലയങ്ങളിലെയും സുരക്ഷ വർധിപ്പിച്ചു. അയോധ്യ ഉൾപ്പെടുന്ന മേഖലയിൽ ഡിസംബർ 28 വരെ സമൂഹമാധ്യമ ഉപയോഗത്തിന് നിയന്ത്രണങ്ങളുണ്ട്. അയോധ്യക്ക് സമീപമുള്ള അംബേദ്കർ നഗറിലെ 8 കോളേജുകളിലായി യുപി സർക്കാർ താത്കാലിക ജയിലുകൾ തുറന്നു. ഡിസംബർ 10 വരെ അയോധ്യയിൽ നിരോധനാജ്ഞയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here