സംസ്ഥാന സ്‌കൂള്‍ കായികോത്സവ വേദിയില്‍ കായികാധ്യാപകര്‍ പ്രതിഷേധിക്കും
കൂടുതല്‍ അധ്യാപകരെ നിയമിക്കണമെന്നതടക്കം കാലങ്ങളായുള്ള ആവശ്യങ്ങള്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന സ്‌കൂള്‍ കായികോത്സവ വേദിയില്‍ കായികാധ്യാപകര്‍ പ്രതിഷേധിക്കും.
യുപി, ഹൈസ്‌കൂള്‍ കായികാധ്യാപകരുടെ തസ്തിക നിര്‍ണയ മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുക, ഹയര്‍ സെക്കന്‍ഡറിയില്‍ തസ്തിക അനുവദിച്ച് നിയമനവും പ്രമോഷനും നടപ്പാക്കുക, തുല്യ ജോലിക്ക് തുല്യ വേതനം അനുവദിക്കുക, സ്‌പെഷ്യലിസ്റ്റ് തസ്തിക ഒഴിവാക്കി ജനറല്‍ അധ്യാപകരായി പരിഗണിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കായികാധ്യാപകര്‍ ചട്ടപ്പടി സമരം നടത്തുന്നത്. ഇക്കഴിഞ്ഞ ജൂണില്‍ തുടങ്ങിയ സമരം ഇപ്പോഴും തുടരുകയാണ്. റവന്യു ജില്ലാ കായികമേളകള്‍ക്കിടെ അധ്യാപകര്‍ പ്രതിഷേധിച്ചിരുന്നു. കണ്ണൂരില്‍ അടുത്തയാഴ്ച നടക്കുന്നസംസ്ഥാന സ്‌കൂള്‍ കായികോത്സവ വേദിയിലും പ്രതിഷേധിക്കാനാണ് അധ്യാപകരുടെ തീരുമാനം.
പ്രതിഷേധത്തിന്റെ ഭാഗമായി കായിക മേളകള്‍ പോലുള്ള പരിപാടികളുടെ നടത്തിപ്പില്‍ സഹകരിക്കില്ലെന്ന നിലപാടിലായിരുന്നു അധ്യാപകര്‍. എന്നാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നല്‍കി മേളക്കെത്തിച്ചതോടെയാണ് പ്രതിഷേധം ട്രാക്കിലേക്ക് നീണ്ടത്. കേരളത്തിലെ അയ്യായിരത്തിലധികം സ്‌കൂളുകളില്‍ ആകെ 2000 കായികാധ്യാപകര്‍ മാത്രമാണ് ഇപ്പോഴുള്ളത്. 1700ഓളം വരുന്ന ഹയര്‍ സെക്കന്‍ഡറിയില്‍ കായികാധ്യാപകരേയില്ല. അതിനാല്‍ ജോലിഭാരം കൂടുതലാണെന്നും ഇത് വിദ്യാര്‍ത്ഥികളുടെ കായികപരിശീലനത്തെ ബാധിക്കുമെന്നും അധ്യാപകര്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here