പദ്ധതി വിഹിതം വെട്ടിച്ചുരുക്കിയതിൽ അസംതൃപ്തി അറിയിച്ച് പ്രതിപക്ഷം
പദ്ധതി വിഹിതം വെട്ടിച്ചുരുക്കിയതിനാൽ തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം സ്തംഭിച്ചതായി പ്രതിപക്ഷം നിയമസഭയിൽ. ദൈനംദിന പ്രവൃത്തികൾ മുന്നോട്ടു കൊണ്ടുപോകാനാവാത്ത അവസ്ഥയിലാണ് ത്രിതല പഞ്ചായത്തുകളെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
എന്നാൽ, പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുകയല്ല, വർധിപ്പിക്കുകയാണ് ചെയ്തതെന്ന് ധനമന്ത്രി തോമസ് ഐസക്ക് വിശദീകരിച്ചു. തദ്ദേശസ്ഥാപനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന് ആരോപിച്ച് കെസി ജോസഫാണ് അടിയന്തരപ്രമേയ നോട്ടീസ് നൽകിയത്. പദ്ധതി വിഹിതം വെട്ടിക്കുറച്ചു. ഫണ്ട് ലഭിക്കാത്തതിനാൽ തദ്ദേശസ്ഥാപനങ്ങൾക്ക് പ്ലാൻ പോലും മാറ്റേണ്ട സാഹചര്യമാണ് ഉള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പദ്ധതിവിഹിതത്തിൽ ഇരുപതുശതമാനത്തിന്റെ വർധനവാണ് വരുത്തിയതെന്ന് ധനമന്ത്രി മറുപടി നൽകി. വരുമാനത്തിൽ ഇരുപതിനായിരം കോടി രൂപയുടെ കുറവു വരുന്നതിലൂടെ പദ്ധതികളും നടപ്പാക്കാനാവില്ല.
സർക്കാർ തദ്ദേശസ്ഥാപനങ്ങളെ ശ്വാസംമുട്ടിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here