കോട്ടയത്ത് രണ്ടിടങ്ങളിൽ ഓർത്തഡോക്‌സ് കുരിശടികൾക്ക് നേരെ കല്ലേറ്
കോട്ടയത്ത് രണ്ടിടങ്ങളിൽ ഓർത്തഡോക്‌സ് കുരിശടികൾക്ക് നേരെ കല്ലേറ്. ഇന്നലെ രാത്രിയാണ് ദേവലോകത്തും അമയന്നൂരിലും കുരിശടികൾ നശിപ്പിച്ചത്.
മലങ്കര ഓർത്തഡോക്‌സ് സഭ ആസ്ഥാനമായ ദേവലോകം അരമനയിൽ നിന്നും അടിവാരത്തേക്കുള്ള റോഡിലെ കുരിശടിയാണ് അജ്ഞാതർ നശിപ്പിച്ചത്. കല്ലേറിൽ ഗ്ലാസുകൾ തകർന്നു. രാത്രി പതിനൊന്നരയോടെയാണ് ആക്രമണം ഉണ്ടായതെന്ന് കരുതുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്തി. വളവിലായതിനാൽ സിസിടിവി ദൃശ്യങ്ങൾ അവ്യക്തമാണ്.
ഇന്നലെ രാത്രി തന്നെ അമയന്നൂർ കാരാട്ടുകുന്നേൽ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയുടെ കീഴിലെ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്‌സ് ചാപ്പലിലും ആക്രമണം ഉണ്ടായി. ഗ്ലാസ് ഡോറും പരുമല തിരുമേനിയുടെ ഫോട്ടോയുമാണ് നശിപ്പിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഓർത്തഡോക്‌സ് യാക്കോബായ സഭാ വിഭാഗങ്ങൾ തമ്മിലുള്ള തർക്കങ്ങൾക്കിടെയാണ് സംഭവം. ഓർത്തഡോക്‌സ് സഭ ആസ്ഥാനത്തിന് പൊലീസ് സുരക്ഷ ഏർപ്പെടുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here