ഐഎൻഎസ് വിക്രാന്തിൽ നടന്ന മോഷണത്തിലെ വിദേശബന്ധം അന്വേഷണ പരിധിയിൽ
കൊച്ചിയിൽ ഇന്ത്യൻ വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്തിൽ നടന്ന മോഷണത്തിലെ വിദേശബന്ധം അന്വേഷണ പരിധിയിൽ. വിക്രാന്തിൽ പണിയെടുത്തിരുന്നവരുമായി രാജ്യത്തിന് പുറത്തുള്ളവർ ബന്ധപ്പെട്ടിരുന്നോ എന്നാണ് പരിശോധിക്കുന്നത്. കൊച്ചി എൻഐഎ യൂണിറ്റാണ് കേസന്വേഷിക്കുന്നത്.
ഉത്തർപ്രദേശിലെ ലഖ്‌നൗ ഉൾപ്പെടെ ഉത്തരേന്ത്യയിലെ വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ എൻഐഎ കേസന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. വിക്രാന്തിൽ പണിയെടുത്തിരുന്നതിൽ സംശയമുള്ള ചിലരുടെ വിവരങ്ങൾ ഏജൻസി ശേഖരിച്ചിരുന്നു. ഇവർക്ക് രാജ്യത്തിന് പുറത്തുള്ളവരുമായി ബന്ധമുണ്ടോ എന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. സാമ്പത്തികലാഭം മാത്രം ലക്ഷ്യമിട്ടല്ല മോഷണം നടന്നതെന്നാണ് എൻഐഎയുടെ നിഗമനം. ഇതിനിടെ വിക്രാന്തിൽ ജോലി ചെയ്യുന്നവരുടേയും പുറത്ത് പോയവരുടേയും വിരലടയാളം ശേഖരിക്കാൻ എൻഐഎ നിർദ്ദേശം നൽകിയിട്ടുണ്ട്. ഏകദേശം 13000 പേരുടെ വിരലടയാളമാണ് ഇത്തരത്തിൽ ശേഖരിക്കേണ്ടത്.
ഇക്കഴിഞ്ഞ സെപ്തംബറിലാണ് വിക്രാന്തിൽ മോഷണം നടന്ന വിവരം പുറത്തു വരുന്നത്. അഞ്ച് വീതം മൈക്രോ പ്രോസസറുകൾ, ഹാർഡ് ഡിസ്‌കുകൾ, റാമുകൾ എന്നിവയാണു മോഷണം പോയത്. കേബിളുകളും കോളിങ് സ്റ്റേഷൻ അടക്കമുള്ള മറ്റു ചില ഉപകരണങ്ങളും മോഷണം പോയിട്ടുണ്ട്. കപ്പലിന്റെ വിവിധ ഭാഗങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്ന ഇന്റഗ്രേറ്റഡ് പ്ലാറ്റ്‌ഫോം മാനേജ്‌മെന്റ് സിസ്റ്റം എന്ന സാങ്കേതിക സംവിധാനത്തിന്റെ വിവരങ്ങളടങ്ങിയ ഹാർഡ് ഡിസ്‌കുകളാണ് മോഷ്ടിക്കപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here