ഇബ്രാഹിം കുഞ്ഞ് കോഴപ്പണം വെളുപ്പിച്ചെന്ന ആരോപണം അന്വേഷിക്കണമെന്ന് ഹൈക്കോടതി

മുൻമന്ത്രി ഇബ്രാഹിം കുഞ്ഞ് കോഴപ്പണം വെളുപ്പിച്ചെന്ന ആരോപണമന്വേഷിക്കണമെന്ന് ഹൈക്കോടതി. പാലാരിവട്ടം മേൽപാലമടക്കമുള്ള പദ്ധതികളിൽ നിന്ന് ലഭിച്ച കോഴപ്പണം വികെ ഇബ്രാഹിംകുഞ്ഞ് ചന്ദ്രികയുടെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്ന ആരോപണം അന്വേഷിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ഇതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ കേസിൽ കക്ഷി ചേർക്കാൻ കോടതി ഉത്തരവിട്ടു.
Read Also: പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിനെതിരായ അന്വേഷണം വഴിമുട്ടി
പാലാരിവട്ടം മേൽപ്പാലം അഴിമതി കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. പാലാരിവട്ടം മേൽപ്പാലം നിർമാണം പൂർത്തിയാക്കിയ ഘട്ടത്തിലാണ് പണം അക്കൗണ്ടിലേക്ക് വന്നത് എന്നും അഞ്ച് കോടി രൂപ പിന്നീട് മുൻമന്ത്രി സ്വന്തം അക്കൗണ്ടിലൂടെ പിൻവലിച്ചെന്നും ഹർജിയിൽ ആരോപണമുണ്ടായിരുന്നു.
നോട്ടുനിരോധനസമയത്ത് നടന്ന പത്തുകോടിയുടെ ഇടപാട് വിജിലൻസും സ്ഥിരീകരിച്ചു. ആദായ നികുതി വകുപ്പ് വിജിലൻസിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും. മേൽപ്പാലം അഴിമതിയിൽ വികെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണത്തിന് സർക്കാർ അനുമതി തേടിയിട്ടുണ്ട്.
ibrahim kunju, high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here