ദേശീയ പൗരത്വ രജിസ്റ്റർ മതത്തിന്റെ അടിസ്ഥാനത്തിൽ; ബംഗാളിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് മമതാ ബാനർജി

രാജ്യ വ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെ എതിർപ്പുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ദേശീയ പൗരത്വ രജിസ്റ്റർ മതത്തിന്റെ അടിസ്ഥാനത്തിലാണെന്നും ബംഗാളിൽ നടപ്പാക്കില്ലെന്നും മമത പറഞ്ഞു.
അസമിലെ പൗരത്വ പട്ടികയിൽ നിന്ന് 14 ലക്ഷം ഹിന്ദുക്കളും ബംഗാളികളും എങ്ങനെ പുറത്തായിയെന്ന ചോദ്യത്തിന് ബിജെപി ഉത്തരം പറയണം. ഇവിടെ കുറച്ച് പേർ പൗരത്വ പട്ടികയുടെ പേരിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും മമത കൂട്ടിച്ചേർത്തു.
ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് രാജ്യസഭയിലാണ് അമിത് ഷാ പറഞ്ഞത്. ഒരു മതവിഭാഗത്തിലെയും വിശ്വാസികൾ ഈ പ്രക്രിയയെ ഭയപ്പെടേണ്ടതില്ലെന്നും എല്ലാവരെയും പൗരത്വപട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള പ്രക്രിയ മാത്രമാണതെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മമതയുടെ പ്രതികരണം.
Read also: ദേശീയ പൗരത്വ രജിസ്റ്റർ രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് അമിത് ഷാ
അസമിൽ പത്തൊൻപത് ലക്ഷം പേരാണ് ദേശീയ പൗരത്വ രജിസ്റ്ററിന് പുറത്തായത്. അർഹരായ നിരവധിപ്പേർ പട്ടികയിൽ നിന്ന് പുറത്തായിരുന്നു. പുതുക്കി പ്രസിദ്ധീകരിച്ച അന്തിമ പൗരത്വ രജിസ്റ്റർ പ്രകാരം 3 കോടി 11 ലക്ഷം പേരാണ് അസമിൽ ഇന്ത്യൻ പൗരന്മാരായിട്ടുള്ളത്.
Story highlights- mamta banerjee, amit shah, National Register of Citizens , NRC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here