ഇറാഖിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം വീണ്ടും ശക്തമാകുന്നു; ഏറ്റുമുട്ടലിൽ ഇന്നലെ മാത്രം കൊല്ലപ്പെട്ടത് ആറ് പേർ
ഇറാഖിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം വീണ്ടും ശക്തമാകുന്നു. സുരക്ഷ സേനയും പ്രക്ഷോഭകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്നലെ മാത്രം കൊല്ലപ്പെട്ടത് ആറ് പേരാണ്.
ഇറാഖിലെ തെക്കൻ നഗരമായ സസ്രിയയിലും ബസ്റയിലും ഉണ്ടായ ഏറ്റുമുട്ടലിലാണ് ആറ് പേർ കൊല്ലപ്പെട്ടത്. 78ഓളം പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇറാഖിലുണ്ടായിരുന്ന അമേരിക്കൻ വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ് സ്ഥിതിഗതികൾ വിലയിരുത്തി. അഴിമതി ഇല്ലാതാക്കാൻ നടപടി എടുക്കുക, വിദേശ ശക്തികളുടെ ഇടപെടൽ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം.
രണ്ട് മാസമായി തുടരുന്ന പ്രക്ഷോഭത്തിൽ ഇതുവരെ കൊല്ലപ്പെട്ടത് 330 പേരാണ്. വെടിവയ്പ്പിലാണ് കൂടുതൽ പേരും കൊല്ലപ്പെട്ടത്. സർക്കാർ ഓഫീസുകളുടെ പ്രവർത്തനത്തെയും പ്രക്ഷോഭം കാര്യമായി ബാധിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ആദിൽ അബ്ദുൾ മഹ്ദി രാജിവയ്ക്കും വരെ പ്രക്ഷോഭത്തിൽ നിന്ന് പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാർ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here