കനകമല ഐഎസ് കേസ്; എൻഐഎ കോടതി ഇന്ന് വിധി പറയും

കണ്ണൂരിലെ കനകമലയിൽ ഐഎസ് ബന്ധമുള്ളവർ രഹസ്യയോഗം നടത്തിയെന്ന കേസിൽ വിധി ഇന്ന്. കൊച്ചിയിലെ എൻഐഎ പ്രത്യേക കോടതിയാണ് വിധി പറയുക. ഭീകരാക്രമണങ്ങൾ നടത്താൻ പ്രതികൾ പദ്ധതിയിട്ടെന്നാണ് എൻഐഎ കേസ്. ഒൻപത് പേരുടെ വിചാരണയാണ് പൂർത്തിയാക്കിയത്.
2016 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. കണ്ണൂരിലെ കനകമലയിൽ ഒത്തുകൂടിയ സംഘത്തെ എൻഐഎ പിടികൂടുകയായിരുന്നു. സംസ്ഥാനത്തെ ചില രാഷ്ട്രീയ നേതാക്കൾ, ഹൈക്കോടതി ജഡ്ജിമാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കും ഏഴ് സ്ഥാപനങ്ങൾക്കും നേരെ ആക്രമണം നടത്താൻ ഇവർ പദ്ധതിയിട്ടെന്നാണ് എൻഐഎയുടെ കണ്ടെത്തൽ. വിവിധയിടങ്ങളിൽ ഭീകരാക്രമണം നടത്താൻ പ്രതികൾ പദ്ധതിയിട്ടെന്ന് കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു. അൻസാറുൽ ഖലീഫ എന്ന പേരിലുള്ള ടെലഗ്രാം ഗ്രൂപ്പിൽ പ്രതികൾ അംഗങ്ങളായിരുന്നു. രണ്ട് കുറ്റപത്രങ്ങളിലായി പ്രതിചേർത്ത ഒമ്പതുപേരുടെ വിചാരണയാണ് പൂർത്തിയായത്. രാജ്യദ്രോഹക്കുറ്റം, ഗൂഢാലോചന, യു.എ.പി.എയിലെ വിവിധ വകുപ്പുകൾ എന്നിവ പ്രകാരമുള്ള കുറ്റങ്ങൾക്കാണ് പ്രതികൾ വിചാരണ നേരിട്ടത്.
കോഴിക്കോട് സ്വദേശി മൻസീദ്, ചേലക്കര സ്വദേശി ടി. സ്വാലിഹ് മുഹമ്മദ്, കോയമ്പത്തൂർ സ്വദേശി അബു ബഷീർ, കുറ്റ്യാടി സ്വദേശി റംഷാദ് നങ്കീലൻ, തിരൂർ സ്വദേശി സഫ്വാൻ, കുറ്റ്യാടി സ്വദേശി എൻ.കെ. ജാസിം, കോഴിക്കോട് സ്വദേശി സജീർ, തിരുനെൽവേലി സ്വദേശി സുബഹാനി ഹാജ മൊയ്തീൻ, കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി പി.കെ. മൊയ്‌നുദ്ദീൻ എന്നിവരാണ് കേസിലെ പ്രതികൾ. വിചാരണയുടെ ഭാഗമായി 70 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.
Story highlights- NIA, Kanakamala case, UAPA, ISIS
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here